വനിതകള്‍ക്ക് ഇനി വളയിട്ട കാവലിന്‍ കരുതല്‍

post

ഇടുക്കി : ജില്ലയിലെ വീട്ടമ്മമാരും കുട്ടികളുമുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് ഇനി ആശ്വസിക്കാം. തങ്ങളുടെ പരാതികളും പ്രശ്നങ്ങളും തങ്ങള്‍ക്ക് മാത്രമായുള്ള അഭയ സ്ഥാനത്തിരുന്ന് മടിയും പേടിയുമേതുമില്ലാതെ തുറന്ന് പറയാനൊരിടം ഇടുക്കിയിലും യാതാര്‍ത്ഥ്യമായിരിക്കുന്നു. പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരമുണ്ടാക്കുന്നതും തങ്ങളെപ്പോലെ വനിതകള്‍ തന്നെയെന്ന ആശ്വാസവുമുണ്ട്.

 കോവിഡ് 19 പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഉദ്ഘാടനത്തിന് മുന്‍പേ  ജില്ലയില്‍ വനിതാ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.  പൈനാവ് സര്‍ക്കാര്‍ യുപി സ്‌കൂളിന് അടുത്തായാണ് പോലീസ് സ്റ്റേഷന്‍. ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും വസതിയും ഇതിന് അടുത്തായുണ്ട്.  നിലവില്‍ സ്റ്റേഷനില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇല്ല. പകരം ജയശ്രീ കെ.ആര്‍, പുഷ്പ പി.എന്‍ എന്നീ രണ്ടു സബ്ബ് ഇന്‍സ്പെക്ടര്‍മാരാണ്  17 അംഗ ടീമിനെ നയിക്കുക. ഫോണ്‍ നമ്പര്‍ 9497932415, 04862232203.

പുതിയതായി സ്റ്റേഷന്‍ ആരംഭിക്കാന്‍ 2019 ല്‍ അനുമതി ലഭിച്ച പത്തനംതിട്ട, ഇടുക്കി, കാസര്‍കോട് എന്നീ ജില്ലകളില്‍ കൂടി  സ്റ്റേഷന്‍ ആരംഭിച്ചതോടെ സംസ്ഥാനത്തെ  എല്ലാ ജില്ലയിലും  വനിതാ പോലീസ് സ്റ്റേഷന്‍ ആയി. രാജ്യത്തിലെ തന്നെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്‍ കേരളത്തില്‍ ആണ്. അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധിയാണ് കോഴിക്കോട്  വനിതാ പോലീസ് സ്റ്റേഷന്‍ 1973 ല്‍  ഉദ്ഘാടനം ചെയ്തത്.

ഓരോ സ്റ്റേഷനിലും 19 തസ്തിക വീതം ആകെ 76 തസ്തികകളാണുള്ളത്. ഇതില്‍ 20 എണ്ണം പുതുതായി സൃഷ്ടിച്ചതും 56 എണ്ണം പുനര്‍വിന്യാസം വഴി കണ്ടെത്തിയതുമാണ്. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഒരു സബ്ബ് ഇന്‍സ്പെക്ടര്‍, അഞ്ച് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, പത്ത് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെയാണ് തസ്തികകള്‍. ജില്ലകളിലെ വനിത സെല്‍, റിസര്‍വ്, ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പോലീസുകാരെ പുനര്‍വിന്യസിക്കുന്നത്.