സപ്ലൈകോ സബ്സിഡി സാധനവില കുറയ്ക്കും

വെളിച്ചെണ്ണയുൾപ്പെടെ സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എക്ക് നൽകിയ മറുപടിയിൽ ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ നിയമ സഭയെ അറിയിച്ചു. ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339 രൂപയിൽ നിന്നും 319 ആയും ശബരി നോൺ സബ്‌സിഡി 389 രൂപയിൽ നിന്ന് 359 രൂപയായും കേര വെളിച്ചെണ്ണയുടെ വില 429 രൂപയിൽ നിന്നും 419 രൂപയായും കുറയ്ക്കും. തുവര പരിപ്പിന്റെ വില കിലോഗ്രാമിന് 93 രൂപയിൽ നിന്ന് 88 രൂപയായും ചെറുപയറിന്റെ വില 90 രൂപയിൽ നിന്ന് 85 രൂപയായും കുറയ്ക്കും. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.
ഓണക്കാലത്ത് അരിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുവേണ്ടി ഓരോ റേഷൻകാർഡിനും 20 കിലോഗ്രാം അരി 25 രൂപ വിലയ്ക്ക് നൽകിയിരുന്നു. ഇത് തുടർന്നും സപ്ലൈകോ വിൽപനശാലകൾ വഴി നൽകുന്നതാണെന്നും മന്ത്രി ഉറപ്പുനൽകി.
ഓണക്കാലത്ത് ഫലപ്രദമായി വിപണിയിൽ ഇടപെട്ട് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനും വിലക്കയറ്റം നിയന്ത്രിക്കാനും സർക്കാരിന് കഴിഞ്ഞു. സപ്ലൈകോയുടെ ചരിത്രത്തിലെ എക്കാലത്തേയും പ്രതിദിന വില്പന റെക്കോഡ് മറികടന്നു. 56.73 ലക്ഷം കാർഡുടമകൾ സാധനങ്ങൾ കൈപ്പറ്റി. 386 കോടി രൂപയുടെ ആകെ വിറ്റുവരവ് ഉണ്ടായതിൽ 180 കോടി രൂപയുടെ സബ്സിഡി വില്പനയിൽ നിന്നാണെന്നും മന്ത്രി അറിയിച്ചു.