ഇടുക്കി മെഡിക്കല്‍ കോളേജ്: പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കും

ഇടുക്കി മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കും. സിവില്‍, ഇലക്ട്രിക്കല്‍ ജോലികള്‍ അടിയന്തിരമായി പൂര്‍ത്തീകരിച്ച് അടുത്ത വര്‍ഷം ജനുവരി ആദ്യ വാരത്തോടെ പുതിയ ബേ്ളാക്ക് തുറന്നു കൊടുക്കണമെന്ന് നിര്‍മ്മാണ ഏജന്‍സിയായ കിറ്റ്കോയോട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍ദേശിച്ചു. ഇടുക്കി ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വൈദ്യുതി, വെള്ളം എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സിന്റെ ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്. ഹോസ്റ്റലിന്റെയും ക്വാര്‍ട്ടേഴ്സിന്റെയും അവശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടും കര്‍ശന നിര്‍ദേശം നല്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ സെപ്റ്റംബർ 10 ന് മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും.
ആശുപത്രിയുടെ തീയേറ്റര്‍ കോംപ്ലക്സിനായി ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ഫണ്ടില്‍ നിന്നും 1.6 കോടി രൂപ ലഭ്യമാക്കിയിരുന്നു. ഇതിന് പുറമെ ഡയാലിസിസ് യൂണിറ്റ് ബ്ളോക്കില്‍ എസൈാലേഷന്‍ റൂം, കോണ്‍ഫറന്‍സ് ഹാള്‍, വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍, ഫാര്‍മസി എന്നിവ സ്ഥാപിക്കുന്നതിനായി ജോണ്‍ ബ്രിട്ടാസ് എം.പി. 1.25 കോടി രൂപയും അനുവദിച്ചു.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ പരിശോധനകളുടെ നിരക്ക് ഏകീകരിക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളേജുകളുമായി താരതമ്യ പഠനം നടത്തിയ ശേഷമായിരിക്കും നിരക്ക് ഏകീകരണം. ഫാര്‍മസിസ്റ്റ്, നേഴ്സിംഗ് അസിസ്റ്റന്റ്, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങിയ വിവിധ ജീവനക്കാര്‍ക്ക് വേതന വര്‍ധനവ് നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനമായി.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടോമി മാപ്പലകയില്‍, സ്വാഗതം പറഞ്ഞു. എം. എല്‍. എ മാരായ എം. എം മണി, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, ആസുത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, വികസന സമിതി അംഗങ്ങള്‍, കിറ്റ്കോ, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി പ്രതിനിധികള്‍, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ് നന്ദി പറഞ്ഞു.