കളമശ്ശേരിയിൽ ലോജിസ്റ്റിക്സ് പാർക്കിന് തറക്കല്ലിട്ട് മുഖ്യമന്ത്രി

post

കേരളത്തിന്‌ ആഗോള തലത്തിൽ ഉറച്ച സ്ഥാനം നൽകും : മുഖ്യമന്ത്രി പിണറായി വിജയൻ

വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമായി അതിവേഗം മുന്നേറുന്ന സംസ്ഥാനത്തിന് ദേശീയ ആഗോള വ്യാവസായിക ഭൂപടത്തിൽ ഉറച്ച സ്ഥാനം നേടിക്കൊടുക്കാൻ അദാനി ലോജിസ്റ്റിക്സ് പാർക്ക് പോലെ വൻകിട പദ്ധതികൾക്കു കഴിയുമെന്ന് ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

600 കോടിയിലധികം രൂപയുടെ നിക്ഷേപത്തോടെ ആരംഭിക്കുന്ന ലോജിസ്ററിക്സ് പാർക്ക് പ്രത്യക്ഷമായും പരോക്ഷമായും വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഇത്തരം പദ്ധതികൾ കൂടുതൽ സംരംഭകരെ കേരളത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കും. ജില്ലയുടെ വികസനത്തിനായി കൊച്ചി മെട്രോ, അന്താരാഷ്ട്ര വിമാനത്താവളം, വാട്ടർ മെട്രോ, ഇൻഫോപാർക്ക് തുടങ്ങിയ അനേകം പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിയത്. അതുപോലെ ലോജിസ്‌റ്റിക്സ് പാർക്കും നാടിൻ്റെ വികസന ലക്ഷ്യങ്ങളുമായി ചേർന്നു നിൽക്കുന്നു, മുഖ്യമന്ത്രി പറഞ്ഞു.

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി മൂന്നേമുക്കാൽ ലക്ഷത്തോളം സംരംഭങ്ങളാണ് സംസ്ഥാനത്ത് തുടങ്ങിയത്. അതുവഴി 23,000 കോടിയുടെ നിക്ഷേപവും ഏഴര ലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിൽ സംസ്ഥാനം ഇപ്പോൾ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിൽ വാഗ്ദാനം ചെയ്യപ്പെട്ട 97- മത്തെ പദ്ധതിയാണ് ലോജിസ്റ്റിക്സ് പാർക്കിലൂടെ യാഥാർഥ്യമായതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു വ്യവസായ മന്ത്രി. ഇൻവെസ്റ്റ് കേരളയുടെ ഭാഗമായി ഇതുവരെ 35284.75 കോടിയുടെ പദ്ധതികളാണ് നിർമ്മാണഘട്ടത്തിലേക്ക് കടന്നിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനിഷ്, കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, മെഡിക്കൽ കോളജ് വാർഡ് കൗൺസിലർ കെ.കെ. ശശി, അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിൻ്റെ സി.ഇ.ഒ അശ്വനി ഗുപ്ത, വെയർ ഹൗസിംഗ് ആൻഡ് അദാനി അഗ്രി ലോജിസ്റ്റിക്സ് ലിമിറ്റഡിൻ്റ ബിസിനസ്സ് ഹെഡ് പങ്കജ് ഭരദ്വാജ് തുടങ്ങിയവർ പങ്കെടുത്തു.