കോവിഡ് 19: ജില്ലയിൽ 17,407 പേര്‍ നിരീക്ഷണത്തില്‍

post

പുതിയ പോസിറ്റീവ് കേസില്ല

കോഴിക്കോട്: കോവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ആകെ 17,407 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. പുതുതായി വന്ന 6 പേര്‍ ഉള്‍പ്പെടെ 28 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. ഇതില്‍ 25 പേര്‍ മെഡിക്കല്‍ കോളേജിലും 3 പേര്‍ ബീച്ച് ആശുപത്രിയിലുമാണ്. 11 പേരെ ഇന്നലെ  (13.04.2020) ഡിസ്ചാര്‍ജ്ജ് ചെയ്തു. ജില്ലയില്‍  പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.

19 സ്രവസാംപിള്‍ ഇന്നലെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 526 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 499 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 482 എണ്ണം നെഗറ്റീവ് ആണ്. ജില്ലക്കാരായ 13 പോസിറ്റീവ് കേസുകളില്‍ 7 ഏഴ് പേരും 4 ഇതര ജില്ലക്കാരില്‍ രണ്ടു പേരും രോഗമുക്തരായിട്ടുണ്ട്. 6 കോഴിക്കോട് സ്വദേശികളും 2 കണ്ണൂര്‍ സ്വദേശികളുമാണ് പോസിറ്റീവായി തുടരുന്നത്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 27 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. 

ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ കൊവിഡ്-19, പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുകയും നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. കോണ്‍ഫറന്‍സില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സര്‍വ്വൈലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സൂം കോണ്‍ഫറന്‍സിലൂടെ ബാലുശ്ശേരി ബ്ലോക്ക് പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവരുമായി പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി.  കോണ്‍ഫറന്‍സില്‍ ബാലുശ്ശേരി നിയോജക മണ്ഡലം എം.എല്‍.എ. പുരുഷന്‍ കടലുണ്ടി പങ്കെടുത്തു.  

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 4 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി.  കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 23 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി. 3177 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 5290 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു.