പൊന്നുരുക്കിപ്പാറ-കാരകുണ്ട് -മഠംതട്ട് റോഡ് നാടിന് സമർപ്പിച്ചു

post

പൊന്നുരുക്കിപ്പാറ-കാരകുണ്ട്-മഠംതട്ട് റോഡ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. എം. വിജിൻ എം.എൽ.എ അധ്യക്ഷനായി. പൊന്നുരുക്കിപ്പാറയിൽ നിന്ന് ആരംഭിച്ച് മഠംതട്ടിൽ അവസാനിക്കുന്ന 12.118 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ആധുനിക നിലവാരത്തിൽ മെക്കാഡം ടാറിംഗ് രീതിയിലാണ് നവീകരിച്ചത്. സി.ആർ.എഫ് പദ്ധതി വഴി 19.90 കോടി രൂപയാണ് നവീകരണ ചെലവ്.

മുൻപുണ്ടായിരുന്ന 6-8 മീറ്റർ വീതി റോഡിൽ ടാറിങ് ഭാഗം 3.80 മീറ്ററായിരുന്നു. ജനങ്ങളിൽ നിന്നുള്ള സൗജന്യ ഭൂമി കൈമാറൽ വഴി റോഡിന്റെ വീതി 10 മീറ്ററായി വർദ്ധിപ്പിക്കുകയും 5.50 മീറ്റർ വീതിയുള്ള മെക്കാഡം ടാറിങ് നടപ്പിലാക്കുകയും ചെയ്തു.

റോഡ് നവീകരണത്തിന്റെ ഭാഗമായി ആവശ്യമായ ഭാഗങ്ങളിൽ കയറ്റം കുറക്കൽ പ്രവൃത്തി, പഴയ കൾവർട്ടുകളുടെ എക്സ്റ്റൻഷൻ, പുതിയ കൾവർട്ടുകൾ നിർമിക്കൽ, റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കോൺക്രീറ്റ് ഡ്രെയിനേജ്, പാർശ്വഭിത്തി നിർമിക്കൽ തുടങ്ങിയ പ്രവൃത്തികളും പൂർത്തികരിച്ചിട്ടുണ്ട്. റോഡ് കടന്നുപോകുന്ന ടൗൺ ഭാഗങ്ങളിൽ റോഡിന്റെ അരികുകൾ തകരുന്നത് ഒഴിവാക്കുന്നതിനും ഇരുവശത്തുമുള്ള വെള്ളക്കെട്ട് ഒഴിവാക്കി ഭംഗിയായി നിലനിർത്തുന്നതിനും കോൺക്രീറ്റ് ഷോൾഡറിങ് പ്രവൃത്തിയും ചെയ്തിട്ടുണ്ട്. അതോടൊപ്പം നിരവധി ഇലക്ട്രിക്ക് പോസ്റ്റുകളും മാറ്റിസ്ഥാപിച്ചിട്ടുണ്ട്. തെർമോപ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് വരകൾ, രാത്രിയിൽ തെളിഞ്ഞുകാണുന്ന തരത്തിലുള്ള റോഡ് സ്റ്റഡുകൾ, റിഫ്‌ളക്റ്റിവ് ടൈലുകൾ, ദിശ ബോർഡുകൾ, എന്നിവയും റോഡ് സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.


ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ സി രാജേഷ്ചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ, പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ബാബുരാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷീജ കൈപ്രത്ത്, വാർഡ് മെമ്പർ പി പ്രദീപ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ പത്മനാഭൻ, ഇ.പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഇ.ടി രാജീവൻ, ടി. രാജൻ, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, പി.ടി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.