രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ട് വരാന്‍ ജില്ലാ കലക്ടറുടെ അഭ്യര്‍ഥന

post

കോഴിക്കോട് : ആശുപത്രികളിലെ രക്തബാങ്കുകളില്‍ രക്തം കുറവായ സാഹചര്യത്തില്‍ രക്തദാനത്തിന് സ്വയംസന്നദ്ധരായി ആളുകള്‍ മുന്നോട്ടുവരണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അഭ്യര്‍ഥിച്ചു. കോവിഡ് 19 വ്യാപനത്തിനു ശേഷം രക്തദാനത്തിന് എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നതും സന്നദ്ധസംഘടനകളുടെയും മറ്റും നേതൃത്വത്തിലുള്ള ക്യാമ്പുകള്‍ നിര്‍ത്തിവെച്ചതുമാണ് പ്രതിസന്ധിക്ക് കാരണം.

അര്‍ബുദ രോഗികള്‍, സിസേറിയന്‍, അപകടക്കേസുകള്‍ എന്നിങ്ങനെ ആശുപത്രികളില്‍ ഓരോ ദിവസവും ഏറെ രക്തം ആവശ്യമാണ്. കൊറോണ വ്യാപനത്തിന്റെ  പശ്ചാത്തലത്തിലാണ് പലരും രക്തദാനം ഒഴിവാക്കുന്നത്.സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും സമാന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് രക്തദാനത്തിന് ജനം സന്നദ്ധരാകണം എന്ന  അഭ്യര്‍ത്ഥന കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയത്.ജില്ലയില്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, ബീച്ച് ആശുപത്രി, മാതൃശിശു സംരക്ഷണ ആശുപത്രി എന്നിവിടങ്ങളിലാണ് രക്തം നല്‍കാനുള്ള സൗകര്യമുള്ളത്.

രക്തം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കോവിഡ്  ജാഗ്രത ആപ്ലിക്കേഷന്‍ മുഖേന വാഹന പാസ് ലഭ്യമാകുമെന്നും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.ആശുപത്രിയിലെത്തുമ്പോള്‍ കൊറോണ പകരുമോയെന്ന ഭീതിയിലാണ് പലരും രക്തദാനം ഒഴിവാക്കുന്നത്. ഐസൊലേഷന്‍ വാര്‍ഡിലാണ് കൊറോണ രോഗികളുള്ളത്. അതിനാല്‍ ആശുപത്രിയിലും ബ്ലഡ് ബാങ്കിലും പോയി രക്തം നല്‍കാന്‍ മടി കാണിക്കേണ്ടതില്ല. സുരക്ഷാ മുന്‍കരുതലുകള്‍ എടുത്താല്‍ മതിയാകും.

രക്തം നല്‍കുന്നവരില്‍നിന്ന് യാത്രാവിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിക്കുന്നുണ്ട്. ഹോം ഐസോലേഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളവര്‍, വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവര്‍, ജലദോഷം- പനി തുടങ്ങിയവ ഉള്ളവര്‍ തുടങ്ങിയവരുടെ രക്തം സ്വീകരിക്കില്ല.കൊറോണ വ്യാപനത്തിന്റെ  പശ്ചാത്തലത്തില്‍ പൊതുവേ ആശുപത്രിയിലെത്താന്‍ ആളുകള്‍ മടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് 24 ന്യൂസ് ലെ മാധ്യമ പ്രവര്‍ത്തകര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി രക്തദാനം നടത്തിയതിനെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു.