പെരുതയിൽ തോട്ടിൽ ഇനി തെളിനീരൊഴുകും

കാടുകയറി ഒഴുക്ക് നിലച്ച പെരുതയിൽ തോട്ടിൽ ഇനി തെളിനീരൊഴുകും. മൂടാടി ഗ്രാമപഞ്ചായത്ത് പ്രത്യേക പദ്ധതി തയ്യാറാക്കിയാണ് മണ്ണും പാഴ്ച്ചെടികളും നിറഞ്ഞും കൈയേറ്റവും കാരണവും നശിച്ചുകൊണ്ടിരുന്ന തോടിനെ വീണ്ടെടുത്തത്. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും അടിഞ്ഞുകൂടിയ തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാറിന്റെ നേതൃത്വത്തിൽ 14 ലക്ഷം രൂപ ചെലവിട്ടാണ് ശുചീകരിച്ച് മനോഹരിയാക്കിയത്. ഒഴുക്കിന് തടസ്സമായി നിന്ന ചെളിയെല്ലാം നീക്കുകയും കൈയേറിയ സ്ഥലങ്ങളെല്ലാം വീണ്ടെടുക്കുകയും ചെയ്തപ്പോൾ തോടിന്റെ മുഖച്ഛായ തന്നെ മാറി.
തോട്ടിൽ ഒഴുക് നിലച്ചതിനാൽ മഴക്കാലത്ത് വലിയ വെള്ളക്കെട്ട് ഈ ഭാഗത്ത് രൂപപ്പെട്ടിരുന്നു. ശുചീകരണത്തിലൂടെ ഇതിന് പൂർണ പരിഹാരം കാണാനായി. തോടിന് സ്ലാബിട്ടതിനാൽ യാത്ര സൗകര്യവും ഒരുക്കാനായി. നന്തി ഭാഗത്തുനിന്ന് ഒഴുകിവരുന്ന വെള്ളം ഈ തോട്ടിലൂടെ ചാക്കര വഴി അകലാപ്പുഴയിലേക്കാണ് ഒഴുകുന്നത്. തോട് നവീകരിച്ചതിലൂടെ പ്രദേശത്തെ കർഷകർക്കും ഗുണകരമായി. മഴക്കാലങ്ങളിലും മറ്റും പഞ്ചായത്ത് നിവാസികൾക്ക് വെള്ളക്കെട്ട് മൂലമുണ്ടാകുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ തോട് നവീകരണത്തിലൂടെ സാധിച്ചെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ പറഞ്ഞു.