മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടം; രണ്ടു ക്യാമ്പുകളിലായി 11 പേർ

post

കനത്ത മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. കോഴിക്കോട് താലൂക്കിലെ കുമാരനല്ലൂർ വില്ലേജിൽ ചെറുപുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് രണ്ട് വീടുകളിൽ വെള്ളം കയറി. ഒരു കുടുംബത്തെ മൂട്ടോളി അങ്കണവാടിയിലും മറ്റൊരു കുടുംബത്തെ ബന്ധുവീട്ടിലേക്കും മാറ്റിപ്പാർപ്പിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് ക്യാമ്പിലുള്ളത്. പെരുവയൽ വില്ലേജിൽ കൊളക്കാട്ട് മീത്തൽ മുഹമ്മദ് മുസ്തഫയുടെ വീടിനു മുകളിൽ മരം വീണു.

മടവൂർ വില്ലേജിൽ മുട്ടാഞ്ചേരി ഭാഗത്ത് ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. ഏതാനും വീടുകൾക്ക് ചെറിയ കേടുപാടുകളുണ്ടായി. അരങ്ങിൽത്താഴത്ത് ശക്തമായ കാറ്റിൽ വീടുകൾക്ക് മുകളിൽ മരങ്ങൾ വീണു. ഇവിടെ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

കൊയിലാണ്ടി താലൂക്കിൽ പന്തലായനി വില്ലേജിൽ 32-ാം വാർഡിൽ കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് രണ്ടു കുടുംബങ്ങളെ കോതമംഗലം ജി എൽ പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റിപ്പാർപ്പിച്ചു. രണ്ടു കുടുംബങ്ങളിലെ മൂന്ന് പുരുഷന്മാർ, രണ്ട് സ്ത്രീകൾ, ഒരു കുട്ടി ഉൾപ്പെടെ 6 പേരാണ് ക്യാമ്പിലുള്ളത്.

ഇന്നലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും വടകര താലൂക്കിൽ ആറ് വീടുകൾ ഭാഗികമായി തകർന്നു. വടകര വില്ലേജിൽ നാലും ആയഞ്ചേരി, കോട്ടപ്പള്ളി വില്ലേജുകളിലായി ഓരോ വീടുകളുമാണ് തകർന്നത്.

തൂണേരി വില്ലേജിലെ തൂണേരി എഫ്എച്ച്‌സിക്ക് സമീപം പ്രവർത്തിക്കുന്ന ബഡ്‌സ് സ്‌ക്കൂൾ കെട്ടിടത്തിന് മുകളിൽ തൊട്ടടുത്തുള്ള അഞ്ച് മീറ്റർ ഉയരത്തിലുള്ള മതിൽ തകർന്നുവീണ് അടുക്കള ഭാഗത്ത് കേടുപാടുകളുണ്ടായി. ഏറാമല വില്ലേജിൽ ആദിയൂരിൽ കക്കാട്ടു പറമ്പത്ത് ദിലീപ് കുമാറിന്റെ വീട്ടു മുറ്റത്തുള്ള കിണർ രണ്ട് മീറ്റർ താഴ്ന്നു.