പൂവച്ചലിൽ ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ 112 ഭൂരഹിത-ഭവനരഹിതർക്കായുള്ള ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. പന്നിയോട് സുകുമാരൻ വൈദ്യർ സൗജന്യമായി നൽകിയ 2.75 ഏക്കർ ഭൂമിയിൽ 24.99 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ ഭവന സമുച്ചയം ഭൂരഹിതർക്ക് സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള സുപ്രധാന ചുവടുവയ്പാണ്.
കോടികൾ വിലമതിക്കുന്ന ഭൂമിയാണ് പാവപ്പെട്ട മനുഷ്യരോടുള്ള സഹാനുഭൂതിയാൽ സുകുമാരൻ വൈദ്യർ സർക്കാരിന് സംഭവന ചെയ്തതെന്നും അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റുക എന്നത് സർക്കാർ ഒരു കടമയായി ഏറ്റെടുത്തിരിക്കുന്നുവെന്നും
മന്ത്രി എം ബി രാജേഷ് ചടങ്ങിൽ പറഞ്ഞു. 112 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന ഈ സമുച്ചയത്തിൽ അംഗൻവാടി, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇതുവരെ ലൈഫ് മിഷനിലൂടെ ഭവന നിർമ്മാണത്തിനു കേരളം ചിലവഴിച്ച തുക 18,080 കോടി രൂപയാണ്. അതിൽ 2,080 കോടി രൂപയാണ് കേന്ദ്ര സർക്കാരിന്റെ വിഹിതം. ബാക്കി 16,000 കോടി കേരളത്തിന്റെ വിഹിതമാണ്. നാല് ലക്ഷം രൂപയാണ് ഒരു വീട് നിർമ്മിക്കുന്നതിന് ലഭ്യമാക്കുന്നത്. ഇന്ത്യയിൽ ഭവന നിർമ്മാണത്തിന് ഏറ്റവുമുയർന്ന തുക ലഭ്യമാക്കുന്നത് കേരളത്തിലാണെന്ന് മന്ത്രി പറഞ്ഞു.
അരുവിക്കര എം.എൽ.എ. അഡ്വ. ജി. സ്റ്റീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ സ്വാഗതം ആശംസിച്ചു. ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൂരജ് ഷാജി പദ്ധതി അവതരണം നടത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ എസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.