തിരുവനന്തപുരത്ത് സ്മാർട്ട് റോഡ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌മാർട്ട് റോഡായി നവീകരിച്ച ശാസ്തമംഗലം-ഊളമ്പാറ - പേരൂർക്കട, ഊളമ്പാറ- അമ്പലംമുക്ക് റോഡിൻ്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു .
എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിലും പൊതുമരാമത്ത് വകുപ്പിന്റെ അക്ഷീണ പരിശ്രമത്തിലൂടെയും, തിരുവനന്തപുരം നഗരസഭയുടെ ആസൂത്രണ മികവിലൂടെയും ജില്ലയിലെ റോഡുകൾക്ക് ആധുനിക നിലവാരം കൈവരിക്കാൻ സാധിച്ചു എന്ന് മന്ത്രി പറഞ്ഞു .
സമഗ്രമായ നവീകരണത്തോടെ റോഡുകൾ ചൈതന്യം കൈവരിച്ചിരിക്കുന്നു. ഈ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ, ജനങ്ങളുടെ ദൈനംദിന യാത്രാനുഭവം കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കുന്ന ഒരു വലിയ മുന്നേറ്റമാണ് സാധിച്ചിരിക്കുന്നത്.
ഓട നിർമ്മാണം, കേബിളുകൾക്കും കുടിവെള്ള പൈപ്പുകൾക്കുമായി റോഡിന്റെ ഇരു വശങ്ങളിലും കോൺക്രീറ്റ് ഡക്ടുകൾ, ആസ്പാൾട്ട് ടാറിങ് , നടപ്പാത നിർമാണം എന്നിവയുടെ അടിത്തറയില്‍ ഒരു ആധുനിക രൂപമാണ് ഈ റോഡുകൾക്ക് നൽകപ്പെട്ടത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ പ്രവർത്തികൾ നടപ്പാക്കിയിരിക്കുന്നത്.രാഷ്ട്രീയ ഇച്ഛാശക്തി, ഭരണപരമായ കാര്യക്ഷമത, ജനങ്ങളുടെ അചഞ്ചലമായ പിന്തുണ എന്നിവ ഉണ്ടെങ്കിൽ നമുക്ക് ഇനിയും ഇത്തരം വികസനങ്ങൾ നേടാൻ സാധിക്കും . അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മാത്രമല്ല, വികസനത്തിനായുള്ള നമ്മുടെ സമീപനത്തിലും അവ പുരോഗതിയുടെ പ്രതീകമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവീകരിച്ച ശാസ്‌തമംഗലം പേരൂർക്കട, ഊളമ്പാറ അമ്പലമുക്ക് റോഡിന് ആകെ 3.664 കി.മി നീളമാണ് ഉള്ളത്. ഈ റോഡിന്റെ പ്രവർത്തിയിൽ ഓട നിർമ്മാണം, കേബിളുകൾ, കുടിവെള്ള വിതരണ പൈപ്പുകൾ എന്നിവ കൊണ്ട് പോകുന്നതിനായി ഇരുവശവും കോൺക്രീറ്റ് ഡക്ട്, ബിഎംബിസി ടാറിങ്, ഇൻ്റർലോക്ക് ടൈൽ ഉപയോഗിച്ച് നടപ്പാത നിർമ്മാണം, റോഡ് സേഫ്റ്റി പ്രവർത്തികൾ എന്നിവ ചെയ്‌തു.കൂടാതെ റോഡിന്റെ ഇരു വശവുമുള്ള എല്ലാ വീടുകളിലും ഭൂമിക്കു അടിയിലൂടെ ഉള്ള ഗ്യാസ് കണക്ഷൻ ലഭ്യമാക്കുന്ന രീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. ഇരു വശവുമുള്ള യൂട്ടിലിറ്റി ഡക്റ്റിലൂടെ വാട്ടർ അതോറിറ്റിയുടെ ഡിസ്ട്രിബൂഷൻ പൈപ്പ് ലൈൻ ഇടുകയും റോഡ് മുറിക്കാതെ കുടിവെള്ളം ലഭ്യമാക്കാൻ കഴിയുന്നതുമാണ്.
വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം നഗരസഭ മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, പേരൂർക്കട വാർഡ് കൗൺസിലർ ജമീല ശ്രീധരൻ.പി, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ രാജ്‌മോഹൻ തമ്പി, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജുകുമാർ ആർ എന്നിവർ പങ്കെടുത്തു.