മനുഷ്യ വന്യജീവി സംഘർഷം: ജില്ലാതല യോഗം ചേർന്നു

post

മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി വിവിധ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാതല നിയന്ത്രണ സമിതിയുടെ യോഗം ചേർന്നു. തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് ചേംമ്പറിലായിരുന്നു യോഗം.

മനുഷ്യ - വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് സമിതിയുടെ ഉദ്ദേശലക്ഷ്യം. ആന, കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയുടെ ആക്രമണമാണ് തിരുവനന്തപുരം ജില്ലയിൽ കൂടുതലും ഉണ്ടാകുന്നത്. 24 പഞ്ചായത്തുകളും 30 വില്ലേജുകളും 67 പ്രദേശങ്ങളും ഹോട്ട്സ്‌പോട്ടുകളായി അടയാളപ്പെടുത്തിയിട്ടുണ്ട്.

പരമ്പരാഗത പ്രതിരോധ രീതികളായ പടക്കം പൊട്ടിക്കൽ, ചെണ്ട കൊട്ടൽ തുടങ്ങിയവയും സോളാർ വേലികളും ആനക്കിടങ്ങും സ്ഥാപിക്കുക, കാട് വെട്ടിത്തെളിക്കുക, രാത്രി പെട്രോളിംഗ് ശക്തിപ്പെടുത്തുക, കുളങ്ങളുടെയും ചെക്ക് ഡാമുകളുടെയും അറ്റക്കുറ്റ പണികൾ തീർക്കുക, എസ് എം എസ് സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് തീരുമാനങ്ങൾ.

യോഗത്തിൽ ഡി എഫ് ഒ ഷാനവാസ്‌ വിഷയാവതരണം നടത്തി. പോലീസ് സൂപ്രണ്ട് സുദർശൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലത, എൽ എസ് ജി ഡി ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത്, ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ മല്ലിക തുടങ്ങിയവർ പങ്കെടുത്തു.