മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യ വകുപ്പ്

post

മഴക്കാലത്ത് ജലജന്യ രോഗങ്ങളും കൊതുക്ജന്യ രോഗങ്ങളും ജന്തുജന്യ രോഗങ്ങളും കൂടുതലായി കണ്ടുവരുന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയവയാണ് പ്രധാന ജലജന്യ രോഗങ്ങൾ. രോഗാണുക്കൾ കുടിവെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തിൽ എത്തുമ്പോഴാണ് ഈ രോഗങ്ങൾ പിടിപെടുന്നത്. തുറസായ സ്ഥലത്ത് മല വിസർജനം ഒഴിവാക്കുക,ക്ലോറിനേഷൻ ചെയ്ത് തിളപ്പിച്ചാറ്റിയ ജലം കുടിക്കുക, ആഹാരത്തിനു മുൻപും ശേഷവും, ശൗചാലയം ഉപയോഗിച്ചതിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, ഭക്ഷണസാധനങ്ങൾ അടച്ചുവയ്ക്കുക, ചൂടോടെ കഴിക്കുക, തുറന്നു വച്ച ഭക്ഷണസാധനങ്ങൾ കഴിക്കാതിരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കിണറിന് ചുറ്റുമതിൽ കെട്ടി വലയിട്ട് മൂടുക തുടങ്ങിയ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

മലമ്പനി, മന്ത്, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന കൊതുക് ജന്യ രോഗങ്ങൾ. മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുകയും രോഗങ്ങൾ പടരുകയും ചെയ്യും. പ്രതിരോധ മാർഗങ്ങൾ: കൊതുകിന്റെ പ്രജനന സ്ഥലങ്ങൾ നശിപ്പിക്കൽ, പാത്രങ്ങൾ, കുപ്പി, ചിരട്ട ,ടയർ ,വീപ്പ , വാട്ടർ ടാങ്ക് ,മൺചട്ടി,ആട്ടുകല്ല്,പൂച്ചട്ടി,വാട്ടർ കൂളർ,വാഴപ്പോള,സിമന്റ് ടാങ്കുകൾ, റബ്ബർപാൽ ശേഖരിക്കുവാൻ ഉപയോഗിക്കുന്ന ചിരട്ടകൾ, പ്ലാസ്റ്റിക് സാധനങ്ങൾ, കവറുകൾ എന്നിങ്ങനെ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ളവയിൽ കൊതുക് വളരുവാനുള്ള സാഹചര്യം ഒഴിവാക്കണം, വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങൾ ടാങ്കുകൾ മുതലായവ മൂടി വയ്ക്കുക, ചപ്പുചവറുകൾ, പ്ലാസ്റ്റിക്കുകൾ തുടങ്ങിയവ ഓടയിൽ വലിച്ചെറിഞ്ഞു മലിന ജലം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. കുളങ്ങളിലും തോടുകളിലും കാണുന്ന ജല സസ്യങ്ങൾ യഥാസമയം നീക്കം ചെയ്യുകയും വേണം.

കക്കൂസിന് വെന്റിലേറ്റീവ് കുഴലുകളിൽ ഘടിപ്പിക്കുകയും സാനിറ്ററി കക്കൂസുകൾ ഉപയോഗിക്കുകയും വേണം. വെള്ളക്കെട്ടുകളിൽ കൂത്താടികളെ തിന്ന് നശിപ്പിക്കുന്ന ഗം ബൂസിയ, ഗപ്പി ,മാനത്ത് കണ്ണി മുതലായങ്ങളെ വളർത്തണം. ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കുകയും കൊതുക് നിവാരണ പ്രവർത്തനങ്ങളുമായി സഹകരിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു.

എലിപ്പനിയാണ് പ്രധാനമായും കണ്ടുവരുന്ന ജന്തു ജന്യ രോഗം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ രോഗാണുവാഹകരായ എലിയുടെ മൂത്രം കലരുക വഴി വെള്ളം മലിനമാകുകയും രോഗാണുക്കൾ ആ വെള്ളവുമായി സമ്പർക്കം പുലർത്തുന്നവരിൽ മുറിവിൽ കൂടിയോ നേർത്ത ചർമ്മത്തിൽ കൂടിയോ ശരീരത്തിൽ പ്രവേശിക്കുകയും രോഗം പിടിപെടുകയും ചെയ്യുന്നു. കൃഷിയിടങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും പണിയെടുക്കുന്നവർ, തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ, കന്നുകാലികളെ പരിചരിക്കുന്നവർ, കെട്ടിക്കിടക്കുന്ന വെള്ളം നിത്യോപയോഗത്തിന് എടുക്കുന്നവരിലെല്ലാം എലിപ്പനി വരാനുള്ള സാധ്യത കൂടിയവരാണ്. കടുത്ത പനി, തലവേദന,ശരീരവേദന,കണ്ണിൽ ചുവപ്പ് തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. പ്രതിരോധ മാർഗങ്ങൾ: എലി നശീകരണം ഊർജ്ജതപ്പെടുത്തുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ചപ്പുചവറുകൾ നശിപ്പിക്കുക, പച്ചക്കറി പഴവർഗങ്ങൾ തുടങ്ങിയവ കഴുകി ഉപയോഗിക്കുക, മലിന ജലത്തിൽ മുഖം കഴുകുകയോ കുളിക്കുകയോ ചെയ്യരുത്. കൃഷിയിടത്തിലും വെള്ളത്തിലും പണിയെടുക്കുന്നവർ ഗംബൂട്‌സ് ഗ്ലൗസ് തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുക.