സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കായിക നിധി രൂപീകരിക്കുന്നു

സാമ്പത്തിക ബുദ്ധിമുട്ട് മൂലം പ്രതിസന്ധി അനുഭവിക്കുന്ന കായികതാരങ്ങളെ സഹായിക്കുന്നതിന് വേണ്ടി ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കായികനിധി രൂപീകരിക്കുന്നു.
സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും അംഗീകാരത്തോടെ (സ്പോർട്സ് ആക്ട് 2000 / വകുപ്പ് 36 പ്രകാരം) ആണ് കായികനിധി രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പക്കൽ നിന്നും 50000 രൂപയുടെ ആദ്യ ചെക്ക് ഏറ്റുവാങ്ങി കായികനിധി രൂപീകരണം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കായിക പ്രതിഭകൾക്ക് സാമ്പത്തിക പ്രയാസം മൂലം പരിശീലനം ലഭിക്കാതെ വരികയും ചാമ്പ്യൻഷിപ്പുകൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ഈ സാഹചര്യത്തിൽ സ്പോർട്സ് എക്യുപ്മെന്റ്സ് വാങ്ങുന്നതിനും ചാമ്പ്യൻഷിപ്പിന് പങ്കെടുക്കുന്നതിനും ആവശ്യമായ സാമ്പത്തിക സഹായം ചെയ്യുന്നതിനും വേണ്ടിയാണ് ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി കായികനിധി രൂപീകരിക്കാൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കായികനിധി രൂപീകരിക്കുന്നത്. കായിക രംഗത്തോട് താല്പര്യം ഉള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കായിക നിധിയിലേക്ക് സംഭാവന സ്വീകരിക്കുമെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യനും ജില്ലാ സെക്രട്ടറി ഷാജിമോൻ പി.എ യും പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീർണാകുന്നേൽ,അഡ്വ.എ രാജ എം.എൽ.എ,സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ രഞ്ജിത്ത്, തൊടുപുഴ മുൻസിപ്പൽ ചെയർമാൻ കെ ദീപക് എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.