ദേശീയ ദുരന്തനിവാരണ സേന സുസജ്ജം; 33 അംഗസംഘം ഇടുക്കി ജില്ലയിൽ

post

ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) ജില്ലയിലെത്തി. ടീം കമാന്ററും ഇന്‍സ്‌പെക്ടറുമായ പ്രശാന്ത് ജി ചീനാത്ത്, സബ് ഇന്‍സ്‌പെക്ടര്‍ സഞ്ജു സിന്‍ഹ എന്നിവരുടെ നേതൃത്വത്തിലുള്ള 33 അംഗ സംഘമാണ് ഇടുക്കിയിലെത്തിയത്. 

വെള്ളാപ്പാറയിലെ വനംവകുപ്പിന്റെ ഡോര്‍മെറ്ററിയാണ് എന്‍.ഡി.ആര്‍.എഫ് ബേസ് ക്യാമ്പായി പ്രവര്‍ത്തിക്കുക. പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ തുടങ്ങി ഏതു പ്രതിസന്ധിയും അതിജീവിക്കുന്നതിനുള്ള പരിശീലനം നേടിയവരാണ് സേനാംഗങ്ങള്‍. നാലു ബോട്ടുകള്‍, ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചല്‍ ദുരന്തങ്ങളില്‍ ഉപയോഗിക്കുന്ന കട്ടര്‍ മെഷീനുകള്‍, സ്‌കൂബ ഡൈവിംഗ് സെറ്റ്, മല കയറുന്നതിനുള്ള ഉപകരണങ്ങള്‍ തുടങ്ങി സര്‍വ സന്നാഹങ്ങളുമായി സജ്ജമാണ് സംഘം. പ്രളയദുരന്ത മേഖലകളില്‍ സേവനം ഉപയോഗപ്പെടുത്താന്‍ ഡൈവിംഗ് വിദഗ്ധരുമുണ്ട് സംഘത്തില്‍.

വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായാല്‍ പ്രവര്‍ത്തിക്കാന്‍ ക്വിക്ക് ഡിപ്ലോയി ആന്റിന (ക്യു.ഡി.എ) സംവിധാനവും ക്യാമ്പില്‍ സജ്ജമാണ്. മൂന്നുമാസത്തേക്ക് ജില്ലയിലുണ്ടായിരിക്കണ മെന്നാണ് നിര്‍ദേശം ലഭിച്ചിട്ടുള്ളതെന്നും ഏതു സാഹചര്യവും നേരിടാന്‍ സംഘം സുസജ്ജമാണെന്നും ടീം കമാന്ററും ഇന്‍സ്‌പെക്ടറുമായ പ്രശാന്ത് ജി ചീനാത്ത് പറഞ്ഞു.

സംഘം മെയ് 27 ന് പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ദുരന്തസാധ്യത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ചെന്നൈ ആരക്കോണത്തെ ക്യാമ്പില്‍ നിന്നും തൃശൂരില്‍ നിന്നുമാണ് സംഘം ഇടുക്കിയിലെത്തിയത്. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ വി.വിഗ്നനേശ്വരി, എ.ഡി.എം ഷൈജു പി ജേക്കബ് എന്നിവര്‍ ചേര്‍ന്ന് എന്‍.ഡി.ആര്‍.എഫ്. സംഘത്തെ സ്വീകരിച്ചു.