ഇടുക്കിയിലെ അഞ്ച് റോഡുകൾ നാടിന് സമർപ്പിച്ചു

സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് ഇടുക്കിയിൽ പൂർത്തിയാക്കിയ അഞ്ച് റോഡുകളുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം മാനവീയം വീഥിയിൽ ഓൺലൈനായി നിർവഹിച്ചു. ഇടുക്കി ജില്ലയിലെ അഞ്ച് റോഡുകളുൾപ്പടെ കേരളത്തിലെ 14 ജില്ലകളിലായി പൊതുമരാമത്തുവകുപ്പ് പൂർത്തിയാക്കിയ വിവിധ റോഡുകളുടെയും തിരുവനന്തപുരം നഗരത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് പൂർത്തീകരിച്ച 12 സ്മാർട്ട് റോഡുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ പെരിഞ്ചാംകുട്ടി - എഴുകുംവയൽ റോഡ്, തൊടുപുഴ നിയോജക മണ്ഡലത്തിൽ അർപ്പാമറ്റം - കരിമണ്ണൂർ റോഡ്, കാരിക്കോട് - വെള്ളിയാമറ്റം - പൂമാല റോഡ്, പീരുമേട് നിയോജക മണ്ഡലത്തിലെ കൂട്ടിക്കൽ-കൊക്കയാർ-35-ാം മൈൽ റോഡ്, 35-ാം മൈൽ-തെക്കേമല റോഡുകളാണ് ഉദ്ഘാടനം ചെയ്തത്.
പീരുമേട് നിയോജകമണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ കൂട്ടിക്കൽ -കൊക്കയാർ -35-ാം മൈൽ റോഡിന്റെയും 35-ാംമൈൽ-തെക്കേമല റോഡുകളുടെയും ഫലകം അനാച്ഛാദനം വാഴൂർ സോമൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കുര്യൻ സി ജോർജ് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.
അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ തേക്കടിയെ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് കൂട്ടിക്കൽ- കൊക്കയാർ- 35-ാംമൈൽ റോഡ്. കൊക്കയാർ പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഈ റോഡിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 2021-2022 ബഡ്ജറ്റിൽ അനുവദിച്ച പത്തു കോടി രൂപ വിനിയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. 35-ാം മൈൽ മുതൽ കൂട്ടിക്കൽ പാലം വരെയുള്ള 6 കി.മീ ദൂരം 5.5 മി വീതിയിൽ ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീയാക്കിയ റോഡിന് അവശ്യ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി, ഡ്രയിനേജ് സംവിധാനങ്ങൾ, റോഡ് സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പടെയുള്ള സംവിധാനങ്ങളുമുണ്ട്.
ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ വളളിയാംകാവ്' ക്ഷേത്രത്തിലേക്കും വിനോദസഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട്ടിലേക്കും പോകുന്ന പ്രധാന റോഡാണ് 35-ാം മൈൽ-തെക്കേമല റോഡ്. പെരുവന്താനം പഞ്ചായത്തിന്റെ കീഴിലുള്ള ഈ റോഡിന് ശബരിബല ഫെസ്റ്റിവൽ 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി 8.5 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. 35-ാം മൈൽ മുതൽ തെക്കേമല വരെയുള്ള 6.85 കി.മീ ദൂരം 5.5 മീ വീതിയിൽ ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ റോഡിന് അവശ്യ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി, ഡ്രയിനേജ് സംവിധാനങ്ങൾ, റോഡ് സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പടെയുള്ള സംവിധാമങ്ങളുമുണ്ട്. മകരവിളക്ക് ദർശനത്തിന് പാഞ്ചാലിമേട്ടിലേയ്ക്കുള്ള ബദൽ പാതയായി ഈ റോഡ് ഉപയോഗിക്കാറുണ്ട്.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. ജോസഫ്, കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ഡൊമിനിക്ക്, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീൻ, പഞ്ചായത്ത് അംഗങ്ങളായ കെ.റ്റി. ബിനു , പ്രിയാ മോഹനൻ , അൻസൽന സക്കീർ ,മേരിക്കുട്ടി ബിനോയി ,ഷാജി പുല്ലാട്ട് എന്നിവരും , ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.എസ് രാജൻ,
തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
തൊടുപുഴ നിയോജക മണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ അർപ്പാമറ്റം - കരിമണ്ണൂർ റോഡിന്റെയും കാരിക്കോട് - വെള്ളിയാമറ്റം - പൂമാല റോഡിന്റെയും ശിലാഫലകം അനാച്ഛാദനം കലയന്താനി ജംങ്ക്ഷനിൽ സംഘടിപ്പിച്ച യോഗത്തിൽ പി.ജെ ജോസഫ് എം.എൽ.എ നിർവഹിച്ചു.
കരിമണ്ണൂർ, ഇടവെട്ടി ഗ്രാമപഞ്ചായത്തുകളെയും തൊടുപുഴ നഗരസഭയിലെ വിവിധ ഭാഗങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് അർപ്പാമറ്റം - കരിമണ്ണൂർ റോഡ്. അർപ്പാമറ്റം മുതൽ കരിമണ്ണൂർ വരെയുള്ള 7.300 കിലോമീറ്റർ ദൂരം ആധുനിക നിർമ്മാണ രീതിയിൽ ബിഎംബിസി നിലവാരത്തിൽ 7 കോടി രൂപ ചെലവിട്ടാണ് നിർമ്മിച്ചിട്ടുള്ളത്. ക്യാരേജ് വേ ശരാശരി 3.75 വീതിയിൽ ചിപ്പിങ് കാർപ്പെറ്റ് ഉപരിതലത്തോടുകൂടി നിലനിന്നിരുന്ന റോഡ് ശരാശരി 4.50 വീതിയിലേക്ക് ക്യാരേജ് വേ ബിഎംആന്റ് ബിസി നിലവാരത്തിൽ ഉപരിതലം പുതുക്കി നിർമ്മിക്കുകയും വിവിധ സ്ഥലങ്ങളിലായി സംരക്ഷണ ഭിത്തികൾ, ഇന്റർ ലോക്കിംഗ് പേവിങ് ടൈൽ വിരിക്കൽ, ഓട സംവിധാനങ്ങൾ കൂടാതെ 9 കലുങ്കുകൾ, 7950 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ഷോൾഡർ,റോഡ് സുരക്ഷാ പ്രവർത്തികളുടെ ഭാഗമായി 264 ഡെലിനേറ്റർ പോസ്റ്റുകൾ, മെറ്റൽ ബീം ക്രാഷ് ബാരിയർ, തെർമോ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് മാർക്കിംഗ്, റോഡ് സ്റ്റഡ്, സൈൻ ബോർഡുകൾ, ഐആർസി പ്രകാരമുള്ള വേഗ നിയന്ത്രണ സംവിധാനങ്ങളും ഈ റോഡിൽ ഒരുക്കിയിട്ടുണ്ട്.
പൂമാല, മെത്തോട്ടി, കുളമാവ് എന്നീ സ്ഥലങ്ങളും തൊടുപുഴയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് കാരിക്കോട്-വെള്ളിയാമറ്റം-പന്നിമറ്റം-പൂമാല റോഡ്. ബിഎം ബിസി നിലവാരത്തിൽ 5.80 കിലോമീറ്റർ നിർമ്മാണത്തിനായി 6 കോടി രൂപയാണ് ചെലവഴിച്ചത്. ഷോൾഡർ അഭിവൃദ്ധിപ്പെടുത്തൽ, കലുങ്ക് നിർമ്മാണം, ഓട നിർമ്മാണം, റോഡ് മാർക്കിംഗ്, ട്രാഫിക് സേഫ്റ്റി വർക്കുകൾ എന്നിവയും നിർമ്മാണ പ്രവർത്തികളിൽ ഉൾപ്പെടുന്നുണ്ട്.
യോഗത്തിൽ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൻസി മാർട്ടിൻ തുടങ്ങി ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയ പെരിഞ്ചാംകൂട്ടി-മാവടി- മഞ്ഞപ്പാറ - തൂവൽ - എഴുകുംവയൽ റോഡിന്റെ ഫലകം അനാച്ഛാദനം എം.എം മണി എംഎൽഎ നിർവഹിച്ചു. ജില്ലയിൽ റോഡ് നിർമ്മാണ രംഗത്ത് വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളതെന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു എംഎൽഎ പറഞ്ഞു. റോഡിൻ്റെ നിർമ്മാണം നടത്തിയ കോൺട്രാക്ടർ അലോഷ്യസ് അഗസ്റ്റിനെയും എംഎൽഎ യോഗത്തിൽ അനുമോദിച്ചു. എഴുകുംവയൽ ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ അധ്യക്ഷത വഹിച്ചു.
പത്തുവളവ് നിന്ന് ആരംഭിച്ച് തൂവൽ ജംഗ്ഷൻ വഴി എഴുകുംവയലിൽ അവസാനിക്കുന്ന റോഡിൽ പത്തുവളവ് മുതൽ പെരിഞ്ചാംകൂട്ടി വരെ അഞ്ച് കിലോമീറ്റർ ദൂരം ബിഎം ബിസി നിലവാരത്തിൽ നാല് മീറ്റർ ക്യാരേജ് വേ വീതിയിൽ 5 കോടി രൂപ ചെലവിലാണ് നിർമിച്ചിട്ടുള്ളത്. ആവശ്യഭാഗങ്ങളിൽ സംരക്ഷണ ഭിത്തി, ഡ്രെയിനേജ് സംവിധാനങ്ങൾ, റോഡ് സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ ആധുനിക നിലവാരത്തിലാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്.
യോഗത്തിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ ഡി.ജയകുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എൻ വിജയൻ, സാബു മാത്യു മണിമലക്കുന്നേൽ, കെ.പി രാജൻ, വിൻസൻ്റ്, എഴുകുംവയൽ റൂറൽ അഗ്രികൾച്ചറൽ സൊസൈറ്റി പ്രസിഡൻ്റ് സാബു മാലിയിൽ, പൊതുമരമാത്ത് വകുപ്പ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മറിയാമ്മ ജോർജ് എന്നിവർ സംസാരിച്ചു.