കോഴിക്കോട് കനാൽ സിറ്റി പദ്ധതി നിർമാണം അടുത്തവർഷം ആരംഭിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

മൂന്ന് വർഷത്തിനകം പൂർത്തിയാക്കും
കോഴിക്കോട് കനാൽ സിറ്റി പദ്ധതി നിർമാണം അടുത്ത വർഷം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടന്ന ജില്ലാതല യോഗത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. 14 മീറ്റർ വീതിയിൽ നിർമിക്കുന്ന കനാൽ സിറ്റിക്കായി പത്തേക്കർ ഭൂമി ഏറ്റെടുക്കും. 1,118 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി മൂന്ന് വർഷം കൊണ്ട് പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബേപ്പൂർ തുറമുഖം വികസനം പരിഗണനയിൽ
ബേപ്പൂർ തുറമുഖത്തിന്റെ വികസനവും സർക്കാറിന്റെ പരിഗണനയിലുണ്ട്. വലിയ കപ്പൽ അടുപ്പിക്കുന്നതിനുള്ള ആഴംകൂട്ടൽ സൗകര്യങ്ങൾ ഉൾപ്പടെ ഒരുക്കുന്നതിനായി സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്ത് മീറ്റർ ആഴം കൂട്ടുന്ന പ്രവൃത്തികളുടെ പാരിസ്ഥിതിക ആഘാത പഠനം നടത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മഴക്കാല പഠനം ഉൾപ്പെടെ നടത്തി ഒക്ടോബറിൽ പൂർത്തിയാക്കും.
വിലങ്ങാട് പുനരധിവാസം മികച്ച രീതിയിൽ പൂർത്തിയാക്കും
വിലങ്ങാട് ദുരിതബാധിതരുടെ പുനരധിവാസം മികച്ച രീതിയിൽ പൂർത്തിയാക്കും. വീട് പൂർണമായി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതവും മരണപ്പെട്ടവരുടെ ആശ്രിതർക്ക് 6 ലക്ഷം രൂപ വീതവും 488 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപയും ജീവനോപാധി നഷ്ടപ്പെട്ട 77 കുടുംബങ്ങൾക്ക് ദിവസം 300 രൂപ വീതവും സർക്കാർ ധനസഹായം നൽകിയിട്ടുണ്ട്.
വയനാട് തുരങ്കപാത: തടസ്സങ്ങളില്ല
വയനാട് തുരങ്കപാതക്കായി വലിയ ഇടപെടലാണ് സർക്കാർ നടത്തിയത്. തടസ്സങ്ങളൊന്നുമില്ല. ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിക്കുകയും ഇപിസി ടെൻഡർ നൽകുകയും ചെയ്തിട്ടുണ്ട്. ദേശീയപാത വികസനത്തിന്റെ പ്രവൃത്തി വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങൾ ഉൾപ്പെടെ നടക്കുന്നു. വെങ്ങളം-രാമനാട്ടുകര റീച്ചിൽ 95 ശതമാനവും അഴിയൂർ-വെങ്ങളം റീച്ചിൽ 65 ശതമാനം പ്രവൃത്തി പൂർത്തീകരിച്ചു.
അവയവമാറ്റ ആശുപത്രി പ്രവർത്തനം ഉടൻ ആരംഭിക്കും
കോഴിക്കോട്ട് അവയവമാറ്റ ആശുപത്രി സ്ഥാപിക്കാൻ നടപടി സ്വീകരിക്കുകയും 558.68 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ചേവായൂരിലെ ത്വക്‌രോഗ ആശുപത്രി ക്യാമ്പസിൽ കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തിയാവുന്നതിന് കാത്തുനിൽക്കാതെ മെഡിക്കൽ കോളേജിന്റെ സൗകര്യം ഉപയോഗിച്ച് പ്രവർത്തനം ആരംഭിക്കാൻ ഉദ്ദേശിക്കുന്നു. കേരളത്തിൽ എയിംസ് കൊണ്ടുവരുന്നതിനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. അത് ലഭിക്കുമെന്നാണ് പ്രതീക്ഷ. പരിശ്രമങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് സൈബർ പാർക്കിൽ 885 കോടിയുടെ സ്വകാര്യ നിക്ഷേപത്തിന് വിവിധ കമ്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതുവഴി 14,965 തൊഴിലവസരങ്ങൾ ലഭ്യമാകും. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സാഹിത്യ പ്രതിഭകളെ അടയാളപ്പെടുത്തുന്ന മലബാർ ലിറ്റററി സർക്യൂട്ടിന്റെ ആദ്യഘട്ടമായ ബേപ്പൂർ വൈക്കം മുഹമ്മദ് ബഷീർ സ്മാരകം പൂർത്തീകരണം അവസാന ഘട്ടത്തിലാണ്. രണ്ടാം ഘട്ടത്തിനുള്ള പദ്ധതിരേഖ തയാറാക്കി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിദാരിദ്ര്യ നിർമാർജനം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 5,381 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിതരാക്കാൻ സാധിച്ചു. മാലിന്യമുക്ത കേരളം, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം, മനുഷ്യമൃഗ സംഘർഷം, ബീച്ച് ടൂറിസം പദ്ധതി, ലഹരി വിമുക്ത ക്യാമ്പയിൻ തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന്റെ നയവും ലക്ഷ്യങ്ങളും ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചു.