മത്സ്യലേലവും വള്ളത്തില്‍ നാലിലധികം പേര്‍ പോകുന്നതും നിരോധിച്ചു

post

ആലപ്പുഴ: ജില്ലയിലെ മത്സ്യബന്ധന മേഖലയിലെ ലേലം ഏപ്രില്‍ 14 രാത്രി 12 വരെ നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ജില്ലയിലെ ചില തീരദേശ മേഖലകളിലെങ്കിലും മത്സ്യലേലം നടത്തുന്നതായും  നിരോധനാജ്ഞ ലംഘിച്ച് മത്സ്യ വിപണനത്തിനായി ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതായും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണിത്. 

അര്‍ത്തുങ്കല്‍, തോട്ടപ്പള്ളി ഹാര്‍ബറുകളിലെ ഫിഷറീസ് വകുപ്പ് നിശ്ചയിച്ചിരിക്കുന്ന രീതിയിലുള്ള, സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള മത്സ്യവിപണനത്തിന് ഈ ഉത്തരവ് ബാധകമല്ല. ലേലം ഒഴിവാക്കി,  ടോക്കണ്‍ വ്യവസ്ഥലുള്ള വിപണനമാണ് അര്‍ത്തുങ്കല്‍, തോട്ടപ്പള്ളി ഹാര്‍ബറുകളില്‍ അനുവദിച്ചിട്ടുള്ളത്. ഇതുകൂടാതെ മത്സ്യബന്ധന വള്ളങ്ങളില്‍ നാലിലധികം പേര്‍ മത്സ്യബന്ധനത്തിന് പോകുന്നതും ജില്ലാ കലക്ടര്‍ ഉത്തരവ് പ്രകാരം നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരമാണ് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവ്. ഉത്തരവുകളുടെ ലംഘനം നടത്തുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും കര്‍ശന നടപടി സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.