കിക്ക് ഡ്രഗ്‌സ്, സേ യെസ് ടു സ്‌പോര്‍ട്‌സ് : ലഹരിവിരുദ്ധ സന്ദേശയാത്രക്ക് കോഴിക്കോട് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

post

സംസ്ഥാന കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സന്ദേശയാത്രക്ക് കോഴിക്കോട് ജില്ലയില്‍ പ്രൗഢോജ്ജ്വല സ്വീകരണം. രാവിലെ അടിവാരത്തെ സ്വീകരണത്തോടെയാണ് യാത്ര ജില്ലയില്‍ പ്രവേശിച്ചത്. വാക്കത്തോണ്‍, മാരത്തോണ്‍ മത്സരം, വിവിധ കലാപ്രകടനങ്ങള്‍ എന്നിവയുടെ അകമ്പടിയിലായിരുന്നു യാത്ര.

വൈകിട്ട് കോഴിക്കോട്ട് നടന്ന സമാപന സമ്മേളനം പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മികച്ച കായിക താരങ്ങളെ വളര്‍ത്തുക എന്നത് മാത്രമല്ല, മാനസികോല്ലാസം നേടുന്നതിനും തോല്‍വികളെ അഭിമുഖീകരിക്കുന്നതിനും അതിജീവിക്കുന്നതിനും മനസ്സിനെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിലും കായിക മേഖല മികച്ച സ്വാധീനം ചെലുത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. കളിക്കളങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജനകീയ നീക്കങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി ഉണര്‍ത്തി. മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

ലഹരിക്കെതിരെ എന്ത് സംസാരിക്കുന്നു എന്നതിലുപരി നിങ്ങള്‍ക്ക് എന്ത് ചെയ്യാനാവുന്നു എന്നതാണ് വിലയിരുത്തേണ്ടതെന്ന് മുഖ്യാതിഥിയായ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. യാത്രയുടെ ആരംഭത്തില്‍ തന്നെ മികച്ച പിന്തുണയാണ് എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്നും ഈ പ്രോത്സാഹനം മുന്നോട്ടുള്ള യാത്രക്ക് ഉര്‍ജ്ജം പകരുന്നതാണെന്നും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. കോഴിക്കോട്ടെ സ്വീകരണത്തിനും പൊതുജന പിന്തുണക്കും അദ്ദേഹം നന്ദി അറിയിച്ചു.

എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെഎം സച്ചിന്‍ദേവ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എംആര്‍ രഞ്ജിത്ത്, മുന്‍ സംസ്ഥാന പ്രസിഡന്റ് ടി പി ദാസന്‍, ഒഡെപെക് ചെയര്‍മാന്‍ കെ പി അനില്‍കുമാര്‍, ദ്രോണാചാര്യ എസ് മുരളീധരന്‍, കെടിഐഎല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് ഒ രാജഗോപാല്‍ സ്വാഗതവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു ഷറഫലി നന്ദിയും പറഞ്ഞു. തുടര്‍ന്ന് യോഗ നൃത്തം, കളരി, കരാട്ടെ അഭ്യാസങ്ങള്‍ അരങ്ങേറി.

സമാപനത്തോടനുബന്ധിച്ച് കോഴിക്കോട്ട് നടന്ന ലഹരിവിരുദ്ധ വാക്കത്തോണില്‍ മുതിര്‍ന്നവരും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ അണിനിരന്നു. കരാട്ടെയും കളരിയും സ്‌കേറ്റിംഗും സൈക്ലിങ്ങുമായി വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. രണ്ടാംഘട്ട വാക്കത്തോണ്‍ ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ആരംഭിച്ച് മാനാഞ്ചിറ മൈതാനത്ത് സമാപിച്ചു. വിദ്യാര്‍ഥികളുടെ സൂംബ നൃത്തം, സോളോ യോഗ ഡാന്‍സ്, ദേശീയ യോഗ മെഡല്‍ താരങ്ങളുടെ യോഗാവതരണം, മാതാ പേരാമ്പ്രയുടെ 'ജ്യോതിര്‍ഗമ' സംഗീത-നൃത്തശില്‍പം തുടങ്ങിയവയും അരങ്ങേറി.

രാവിലെ അടിവാരത്ത് നടന്ന സ്വീകരണത്തോടനുബന്ധിച്ച് അടിവാരം മുതല്‍ താമരശ്ശേരി ചുങ്കം വരെ മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. പി.ടി.എ റഹീം എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് താമരശ്ശേരി ചുങ്കം ചെക്ക്‌പോസ്റ്റ് പരിസരം മുതല്‍ ബസ്സ്റ്റാന്‍ഡ് വരെ കായിക മന്ത്രിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍, കായികതാരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്ത വാക്കത്തോണും അരങ്ങേറി.

താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡോ. റോയ് ബി ജോണ്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. പി ടി എ റഹീം എംഎല്‍എ, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി, വൈസ് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, വോളിബോള്‍ പരിശീലകന്‍ കിഷോര്‍ കുമാര്‍, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ്, താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ എം കെ സൗദ ബീവി, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ രാജഗോപാല്‍, സെക്രട്ടറി പ്രപു പ്രേംനാഥ്, ജെ എസ് ഗോപന്‍, കെ പി വിനീഷ് കുമാര്‍, എം ടി അയ്യൂബ്ഖാന്‍, ഗോപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സൂംബ ഡാന്‍സ്, മാതാ പേരാമ്പ്രയുടെ സംഗീതനൃത്ത ശില്‍പം, ലഹരിവിരുദ്ധ ഗാനാലാപനം, ഫ്ളാഷ് മോബ് തുടങ്ങിയവയും അരങ്ങേറി. മാരത്തോണില്‍ എം പി നബീല്‍ സാഹി, പി പി അതുല്‍, ജോര്‍ജ് മാത്യു എന്നിവര്‍ പുരുഷ വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വനിതാ വിഭാഗത്തില്‍ എം വി അനശ്വര, ഡോണ അനില്‍, ഡെല്‍ന അനില്‍ എന്നിവര്‍ വിജയികളായി.

മെയ് 5ന് കാസര്‍കോട്ട് നിന്നാണ് യാത്രക്ക് തുടക്കം കുറിച്ചത്. ലഹരിക്കെതിരെ പൊതുജനങ്ങളെ അണിനിരത്തി കൂട്ടായ ചെറുത്തുനില്‍പ്പ് സാധ്യമാക്കുക, കളിക്കാന്‍ കരുത്ത് പകരുക തൂടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ യാത്ര സംഘടിപ്പിക്കുന്നത്.