ശ്രീനാരായണപുരം ഗവ.യു.പി.എസിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കേരളം അന്താരാഷ്ട്ര നിലവാരത്തിൽ: മന്ത്രി വി.ശിവൻകുട്ടി
ശ്രീനാരായണപുരം ഗവ.യു.പി.എസിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ നമ്മൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നെന്നും കേരളത്തിലെ സ്‌കൂളുകൾ സമീപ വർഷങ്ങളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആധുനിക ക്ലാസ് മുറികൾ മുതൽ ഡിജിറ്റൽ സൗകര്യങ്ങൾ വരെ നമ്മുടെ വിദ്യാർഥികൾക്ക് ഏറ്റവും മികച്ച പഠന അന്തരീക്ഷം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ മാത്രം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിർവചിക്കുന്നില്ല. സബ്ജക്ട് മിനിമം അവതരിപ്പിച്ചുകൊണ്ട് ഈ വർഷം മുതൽ ഒരു നിർണായക ചുവടുവെയ്പ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തി. പശ്ചാത്തലമോ സാഹചര്യമോ പരിഗണിക്കാതെ, ഓരോ വിദ്യാർഥിയും പഠനത്തിന്റെ ഓരോ ഘട്ടത്തിലും അത്യാവശ്യമായ അടിസ്ഥാന അക്കാദമിക് കഴിവുകൾ നേടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സബ്ജക്ട് മിനിമം കൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ശതാബ്ദി പ്രവേശന കവാടത്തിന്റെ ശിലാസ്ഥാപനം വി.ജോയ് എം.എൽ.എ നിർവഹിച്ചു. ഒ.എസ് അംബിക എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പുതിയ കെട്ടിടം നിർമിക്കാൻ ഒരു കോടി രൂപ അനുവദിച്ചിരുന്നു.
സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒ.എസ്.അംബിക എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബീന, പ്രഥമാധ്യാപിക സിന്ധു.എം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ തുടങ്ങിയവർ പങ്കെടുത്തു.