കോവിഡ് 19: സംസ്ഥാന സര്‍ക്കാരിന് മലപ്പുറം ജില്ലാ സഹകരണമേഖലയുടെ കൈത്താങ്ങ്

post

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്ഇതുവരെ 1.61 കോടി രൂപ നല്‍കി

മലപ്പുറം : കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് സംസ്ഥാന സര്‍ക്കാരിന് മലപ്പുറം ജില്ലയിലെ സഹകരണ മേഖലയുടെ കൈത്താങ്ങ്. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ ഇതുവരെ 1.61 കോടി രൂപ നല്‍കിയതായി ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. കോഡൂര്‍ സര്‍വീസ് ബാങ്ക്്, കോല്‍ക്കളം സര്‍വീസ് സഹകരണ ബാങ്ക്, പെരിന്തല്‍മണ്ണ അര്‍ബന്‍ സഹകരണ ബാങ്ക്, കാലിക്കറ്റ് യൂനിവേഴ്സിറ്റി ഹൗസിങ്് സഹകരണ സംഘം, മലപ്പുറം ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചേഴ്സ് സഹകരണ സംഘം തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിഹിതവും ഭരണസമിതി അംഗങ്ങളുടെ വിഹിതവും ബാങ്കിന്റെ വിഹിതവും ചേര്‍ന്നുള്ള തുകയാണ് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍)ക്ക് കൈമാറിയത്.

കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 32 ലക്ഷം രൂപ നല്‍കി. ബാങ്കിന്റെ വിഹിതമായ 20 ലക്ഷം രൂപയും ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെ വിഹിതവും പ്രസിഡന്റിന്റെ ഹോണറേറിയവും ചേര്‍ന്ന 12 ലക്ഷം രൂപ ഉള്‍പ്പടെ 32 ലക്ഷം രൂപയാണ് ബാങ്ക് നല്‍കിയത്. അതില്‍ 20 ലക്ഷം രൂപ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ക്കും 12 ലക്ഷം രൂപ ജില്ലാകലക്ടര്‍ക്കും കൈമാറി.

കോല്‍ക്കളം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ വിഹിതമായി ഏഴ് ലക്ഷം രൂപയും ബാങ്കിന്റെ വിഹിതമായി അഞ്ച് ലക്ഷം രൂപയും ചേര്‍ന്ന് 12 ലക്ഷം രൂപയാണ് കൈമാറിയത്. പെരിന്തല്‍മണ്ണ അര്‍ബന്‍ സഹകരണ ബാങ്ക് 30 ലക്ഷം രൂപയും ജീവനക്കാരുടെയും  ഭരണസമിതി അംഗങ്ങളുടെയും വിഹിതവും പ്രസിഡന്റിന്റെ ഹോണറേറിയവും ചേര്‍ന്ന 56.46 ലക്ഷം രൂപയും ഉള്‍പ്പടെ  86.46 ലക്ഷം രൂപയും നല്‍കി.

കാലിക്കറ്റ് യൂനിവേഴ്സിറ്റി ഹൗസിങ് സഹകരണ സംഘം സ്വന്തം ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയും  മലപ്പുറം ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചേഴ്സ് സഹകരണ സംഘം ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെ വിഹിതവും ചേര്‍ന്ന് 6.15 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍്കിയിട്ടുണ്ട്. ജില്ലയിലെ മറ്റ് സഹകരണ സ്ഥാപനങ്ങളും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കി വരുന്നതായി  ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു.