എന്റെ കേരളം പ്രദർശന വിപണന മേള : ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

post

എന്റെ കേരളം പ്രദർശന വിപണന മേളയിൽ എക്സൈസ് ഡിവിഷൻ, ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ പോലീസ് ഓഫീസ് എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി.

ലഹരി വസ്തുക്കളിൽ അകപ്പെടാതെ ജീവിതത്തെ അല്ലെങ്കിൽ സ്വന്തം കുടുംബത്തെ ലഹരിയായി കണ്ടാൽ സമൂഹത്തിൽ നടക്കുന്ന വിപത്തുകളെ തടയാനാകുമെന്ന് ബോധവൽക്കരണ ക്ലാസ്സ്‌ എടുത്ത പൊലീസ് സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് പറഞ്ഞു.

കഥകളിലൂടെയും ഉദാഹരണങ്ങളിലൂടെയും മയക്കുമരുന്നിന്റെ ഉപയോഗം എത്രമാത്രമാണ് യുവതീയുവാക്കളെ ബാധിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. സൗഹൃദങ്ങളിൽ പോലും ഒളിഞ്ഞിരിക്കുന്ന ലഹരി ബന്ധങ്ങൾ മാതാപിതാക്കൾ തിരിച്ചറിയണമെന്നും ക്ലാസ്സിൽ പറഞ്ഞു. ലഹരി ഉപയോഗം ഇഷ്ടത്തിൽ നിന്ന് ആവശ്യമായും പിന്നീട് ആസക്തിയായും മാറുമ്പോൾ ശരീരത്തിലും തലച്ചോറിലും ഉണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റിയും സെമിനാറിൽ വിശദീകരിച്ചു. ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ലഹരി എന്ന മാരക വിപത്തിനെ തടയാനാകൂ.ലഹരി ഉപയോഗത്തിൻ്റെ മാനസിക, ആരോഗ്യ, നിയമ വശങ്ങളെക്കുറിച്ചും ചർച്ച നടത്തി.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ രാജു ജോസഫ് സെമിനാറിൽ അധ്യക്ഷത വഹിച്ചു. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. വിജയകുമാർ, ഡി. എം. എച്ച്. പി നോഡൽ ഓഫീസർ ഡോ. ആതിര ചന്ദ്രൻ, പൊലീസ് സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് എന്നിവര്‍ ക്ലാസുകൾ നയിച്ചു. ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ ടി പി സുധേഷ് എസ്പിസി - എൻസിസി , പോളിടെക്നിക്കൽ വിദ്യാർത്ഥികൾ, എക്സൈസ്, പൊലീസ്, ആരോഗ്യ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.