ജില്ലാ വിജ്ഞാന കൗണ്‍സില്‍ രൂപീകരണ യോഗം ചേർന്നു

post

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വിജ്ഞാന കൗണ്‍സില്‍ രൂപീകരണ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്നു. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് യോഗം ഉദ്ഘാടനം ചെയ്തു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രധാന ഹബായി കേരളത്തെ മാറ്റുന്നതിനുള്ള വലിയ ശ്രമമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് യോഗത്തിൽ മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസത്തിന് പുറത്തുപോയിരുന്ന സ്ഥിതിമാറി കേരളത്തില്‍ തന്നെ അവസരമൊരുങ്ങുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂതന കോഴ്സുകള്‍ക്കും വിദ്യാഭ്യാസ രീതികള്‍ക്കും സമാനമായവ ഇവിടെ ഒരുക്കുന്നു. അതിന്റെ ആത്യന്തിക ഫലം പുതിയ തലമുറക്ക് അനുഭവിക്കാന്‍ അവസരം ലഭിക്കുന്നുവെന്നും ഇതിനെ പ്രധാന ഉത്തരവാദിത്തമായി സര്‍ക്കാര്‍ കാണുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിന്റെ ഭാവിയെ അടയാളപ്പെടുത്തുന്ന സുപ്രധാന ചുവടുവെപ്പാണ് വിജ്ഞാന കേരളം. പഠനത്തോടൊപ്പം തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ അവസരമൊരുക്കുന്ന ട്രെന്റ് രൂപപ്പെടുകയാണ്. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട മികച്ച പരിശീലനം പ്രധാന അജണ്ടയായി കാണുന്നു. തൊഴില്‍ സേനയല്ല നമ്മുടെ പ്രധാന ലക്ഷ്യം, പരിശീലനം ലഭിച്ച തൊഴില്‍ സേനയാണ്. പുതുതലമുറയുടെ മാത്രമല്ല, കേരളത്തിന്റെ ഭാവിയാണ് ഈ ക്യാമ്പയിനിലൂടെ നിര്‍ണയിക്കുന്നത്. എല്ലാ തൊഴില്‍ സംവിധാനങ്ങളെയും ഒറ്റ കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമവും ഇതിന്റെ ഭാഗമായി നടക്കും. തൊഴില്‍ ആഗ്രഹിക്കുന്നവരെ അവര്‍ക്ക് താല്‍പര്യമുള്ള തൊഴില്‍ നേടാന്‍ പ്രാപ്തരാക്കുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നെന്നും അതിന് ജനകീയ പങ്കാളിത്തവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനവും അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

വിജ്ഞാനകേരളം അഡൈ്വസറും മുന്‍ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക് പദ്ധതി വിശദീകരിച്ചു. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ കണ്ടെത്തി അനുയോജ്യമായ തൊഴിലിലേക്ക് എത്തിക്കുക, പ്രാദേശികമായ തൊഴിലുകള്‍ കണ്ടെത്തി വനിതകള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുക, വിദേശ തൊഴിലുകളുമായി ബന്ധിപ്പിക്കുക, പഠനം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് പ്ലേസ്മെന്റിന് അവസരമൊരുക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസ് ജില്ലാ കൗണ്‍സില്‍ ചെയര്‍മാനാകും. കോഴിക്കോട് മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ വൈസ് ചെയര്‍മാന്മാരും ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക്, നഗരസഭ അധ്യക്ഷന്മാരും ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹികളും വിജ്ഞാന കൗണ്‍സില്‍ അംഗങ്ങളുമാകും. വിജ്ഞാന കേരളം പ്രവര്‍ത്തനങ്ങള്‍ ജനകീയ ക്യാമ്പയിനായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. മെയ് അവസാനത്തോടെ 30,000 തൊഴിലന്വേഷകരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനും നൈപുണി വികസന പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സില്‍ രൂപം നല്‍കി. ഈ വര്‍ഷം അവസാനത്തോടെ 50,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം ആസൂത്രണം ചെയ്തു. 

യോഗത്തില്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹ്‌മദ് തുടങ്ങിയവര്‍ സംസാരിച്ചു.