ദുരന്തനിവാരണത്തിന് സുസജ്ജം; മോക്ഡ്രിൽ നടത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

post

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ പാരിപ്പള്ളിയിലും തെന്മയിലുമായി മോക് ഡ്രിൽ നടത്തി. മണ്ണിടിച്ചിലും ചുഴലിക്കാറ്റും വാതകചോർച്ചയും ഉൾപ്പെടെയുള്ള ദുരന്തങ്ങളുണ്ടാകുമ്പോൾ നടത്തേണ്ട രക്ഷാപ്രവർത്തനം മോക്ഡ്രിൽ നടത്തി പരീക്ഷിച്ചു. മണിക്കൂറിൽ 60 മുതൽ 91 വരെ കിലോമീറ്റർ വേഗത്തിലുള്ള അതിതീവ്ര ചുഴലിക്കാറ്റ് സംഭവിച്ചാൽ ദുരന്തനിവാരണ-പ്രതികരണ സേനകളെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയുമെല്ലാം കൂട്ടിയിണക്കി എങ്ങനെ നേരിടുമെന്നതിന്റെ മാതൃകയാണ് മോക് ഡ്രില്ലിലൂടെ അവതരിപ്പിച്ചത്.

ശക്തമായ കാറ്റിലും മഴയിലും തെന്മല നാഗമല എസ്റ്റേറ്റിന് സമീപം വീടുകൾ തകരുന്നതും മരങ്ങൾ വീഴുന്നതും മണ്ണിടിച്ചിലുണ്ടാകുന്നതുമായിരുന്നു രണ്ടാമത്തെ മോക്ഡ്രില്ലിൽ. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ എൻ. ദേവിദാസ്, എ.ഡി.എം ജി. നിർമൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ദുരന്തസാഹചര്യങ്ങളെ നേരിടാൻ ജില്ല സുസജ്ജമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ആശയവിനിമയ ഉപാധികളുടെ അഭാവത്തിൽ ഹാം റേഡിയോ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം കലക്‌ട്രേറ്റിൽ സജ്ജമാക്കിയ കൺട്രോൾ റൂമിലൂടെ നിർവഹിച്ചാണ് മോക്ഡ്രിൽ പൂർത്തിയാക്കിയത്.