'ശുചിത്വ സാഗരം സുന്ദര തീരം' രണ്ടാംഘട്ടത്തിന് കോഴിക്കോട് ജില്ലയില്‍ തുടക്കം

2076 പേര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി
'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിർവഹിച്ചു. കടലും കടപ്പുറവും സംരക്ഷിച്ച് മാലിന്യമുക്തമാക്കി കടലോരം മനോഹരക്കാഴ്ച്ചകളുടെ തീരമാക്കി മാറ്റുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം നടന്നടുക്കുകയാണ്. കടല്‍ മാലിന്യമുക്തമാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തില്‍ എല്ലാവരും ഒത്തുചേരണമെന്നും മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് വിപത്തിനെതിരെയുള്ള ജനകീയ പോരാട്ടമാണ് പദ്ധതി വഴി നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കടലില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കുക, മത്സ്യ സമ്പത്ത് സംരക്ഷിക്കുക, തീരദേശ വികസനം എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ശുചിത്വസാഗരം സുന്ദര തീരം. കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ തിരിച്ചെടുക്കുന്ന തീവ്ര യജ്ഞ പദ്ധതിയാണിത്. മത്സ്യബന്ധനം, തദ്ദേശ സ്വയംഭരണം, യുവജന കാര്യം, വിനോദസഞ്ചാരം എന്നീ വകുപ്പുകളുടെയും അവരുടെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങള്‍, സംഘങ്ങള്‍ സന്നദ്ധ സേവകര്‍ എന്നിവരുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയില്‍ ചാലിയം മുതല്‍ അഴിയൂര്‍ വരേയുള്ള തീരങ്ങളില്‍ 71 കിലോ മീറ്ററിലാണ് ഏകദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഓരോ കിലോമീറ്റര്‍ വരുന്ന തീരപ്രദേശത്തും 25 സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ആക്ഷന്‍ ഗ്രൂപ്പുകളെ സജ്ജമാക്കിയാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്. ജില്ലയില്‍ 2076 പേര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനി, ശുചിത്വമിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ചുമതലില്‍ ഷ്രെഡിംഗ് യൂണിറ്റിലേക്ക് മാറ്റി ശാസ്ത്രീയമായി സംസ്‌കരിക്കും.
പുതിയാപ്പ ഹാര്‍ബര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി സി രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വി പി ജമീല, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ കെ വി സുഗന്ധകുമാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ്, സിഎംഎഫ്ആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് അനുലക്ഷ്മി ചെല്ലപ്പന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.