കളക്ടറേറ്റിൽ സൗജന്യ നിയമ സേവന ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

post

ആലപ്പുഴ ജില്ലാ നിയമസേവന അതോറിറ്റിയുടെ സൗജന്യ നിയമ സേവന ക്ലിനിക് ജില്ലാ കളക്ടറേറ്റിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ ജഡ്ജും സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ഡോ. സി എസ് മോഹിത് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.

എല്ലാ മാസവും ആദ്യത്തെയും അവസാനത്തെയും ബുധനാഴ്ചകളിൽ കളക്ടറേറ്റിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ പൊതുജനങ്ങൾക്ക് സൗജന്യ സേവനം ലഭ്യമാകും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രവർത്തനം.അഭിഭാഷകനും പാരാ ലീഗല്‍ വോളണ്ടിയറും ഈ ദിവസങ്ങളില്‍ ക്ലിനിക്കില്‍ സേവനത്തിന് ഉണ്ടാകും. സൗജന്യ നിയമോപദേശം, നിയമസഹായം, പരാതികള്‍, ഹര്‍ജികള്‍ എന്നിവ തയ്യാറാക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള സഹായം, നിയമബോധവത്കരണപ്രവര്‍ത്തനങ്ങള്‍, നിയമ സേവന സ്ഥാപനങ്ങളുടെ വ്യവസ്ഥകളെക്കുറിച്ചുള്ള വിവരങ്ങള്‍, പരാതികള്‍, തര്‍ക്കങ്ങള്‍ തുടങ്ങിയവയുടെ സമയബന്ധിതമായ പരിഹാരവും തുടര്‍നടപടിക്രമങ്ങളും ഇവിടെ നിന്നും ലഭ്യമാകും. സാധാരണക്കാരായ എല്ലാവരിലേക്കും നിയമ സഹായം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തുടനീളം സൗജന്യ നിയമസേവന ക്ലിനിക്കുകൾ ആരംഭിച്ചിട്ടുള്ളത്. വയോനന്മ, ഗോത്രവർദ്ധൻ, ഹാർമണി ഹബ്ബ്, നിലാവ്, ന്യായപ്രവേശിക, അതിജീവനം, ക്ലാപ് (ചൈൽഡ് ലീഗൽ അസിസ്റ്റൻസ് പ്രോഗ്രാം) തുടങ്ങിയവയാണ് ലീഗൽ സർവീസ് അതോറിറ്റി നടപ്പിലാക്കി വരുന്ന പദ്ധതികള്‍.

 ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ഡി.എല്‍.എസ്.എ. സെക്രട്ടറി പ്രമോദ് മുരളി മുഖ്യാതിഥിയായി. ആര്‍എംഒ ഡോ. എം. ആശ, ലോ സെക്രട്ടറി റ്റി. സാബു, നഴ്‌സിങ് സൂപ്രണ്ട് ദീപാറാണി, ഭൂമിക കോഓര്‍ഡിനേറ്റര്‍ നാന്‍സി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.