'കൊല്ലം ഒന്നിക്കുന്നു, ലഹരിവിമുക്ത നാളേക്കായി':ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണത്തിനായി ജില്ലാ ഭരണകൂടവും എക്സൈസ് വകുപ്പും സിറ്റി പൊലീസും ചേര്‍ന്ന് ആശ്രാമം മൈതാനം മുതല്‍ കൊല്ലം ബീച്ച് വരെ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.എക്സൈസ് വകുപ്പിന്റെ 'വിമുക്തി' ക്യാമ്പയിനിന്റെ ഭാഗമായി 'കൊല്ലം ഒന്നിക്കുന്നു, ലഹരിവിമുക്ത നാളേക്കായി' സന്ദേശവുമായി നടത്തിയ റാലി ആശ്രാമം മൈതാനത്ത് അഡീ. എസ്.പി എന്‍. ജിജി ഫ്ളാഗ് ഓഫ് ചെയ്തു. ലഹരിവിരുദ്ധ സന്ദേശത്തില്‍ മൈം ഷോയും അരങ്ങേറി.
ലഹരിയുടെ കണ്ണികള്‍മുറിക്കാന്‍ ഒരുമിച്ച് പോരാടണമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് സമാപന ചടങ്ങിൽ പറഞ്ഞു . സമൂഹം നേരിടുന്ന വലിയ ഭീഷണിയും വിപത്തുമായി രാസലഹരി മാറി. വിദ്യാലയങ്ങളിലും കലാലയങ്ങളിലുമെല്ലാം ലഹരിമാഫിയ വലവിരിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളെ ലഹരിയുടെ കണ്ണികളെ വേര്‍പ്പെടുത്താന്‍ ജീവന്‍ പണയംവെച്ചാണ് പൊലീസും എക്സൈസുമെല്ലാം കഠിനയത്നം നടത്തുന്നത്. ലഹരി ഉപയോഗം തടയുന്നതില്‍ രക്ഷിതാക്കള്‍ക്കും പൊതുസമൂഹത്തിനുമെല്ലാം വലിയ ഉത്തരവാദിത്തമുണ്ട് എന്നും ജില്ലാകലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ എം. നൗഷാദ്, അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍മാരായ എച്ച്. നൂറുദ്ദീന്‍, ബൈജു, എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ. രാജു തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍, യുവജന സംഘടനകള്‍, ക്ലബുകള്‍ തുടങ്ങിയവര്‍ പങ്കാളികളായി