ലോകാരോഗ്യ ദിനാചരണം സംഘടിപ്പിക്കുന്നു

post

ഏപ്രിൽ ഏഴ് ലോകാരോഗ്യ ദിനമായി ആചരിക്കുകയാണ് ഇതിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, മുട്ടം സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണം സംഘടിപ്പിക്കും. പൊതുജന ബോധവത്കരണത്തിനായി റാലി, ഫ്ലാഷ് മോബ്, ബോധവത്കരണ ക്ലാസുകൾ, ഓപ്പൺ ഡിസ്‌കഷൻസ്, ബോധവത്കരണ വീഡിയോ, ഡോർ ടു ഡോർ ബോധവത്കരണ ക്യാമ്പയിൻ, ആരോഗ്യ പ്രവർത്തകർക്ക് തീമുമായി ബന്ധപ്പെട്ട് മത്സരങ്ങൾ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

ഈ വർഷത്തെ ലോകാരോഗ്യ ദിന സന്ദേശം ആരോഗ്യകരമായ തുടക്കം പ്രതീക്ഷാ നിർഭരമായ ഭാവി, കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തെരഞ്ഞെടുക്കാം എന്നതാണ്. മാതൃ നവജാത ശിശു മരണങ്ങൾ പരമാവധി തടയുന്നതിനും സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നതിനുമുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ സർക്കാരിനൊപ്പം പൊതു സമൂഹവും ഒരുമിച്ച് പ്രവർത്തിക്കണം.

ഗർഭധാരണമോ പ്രസവമോ മൂലം ഒരു സ്ത്രീയുടെയോ കുഞ്ഞിന്റെയോ ജീവൻ നഷ്ടപ്പെടരുത്. ലോകത്ത് ഓരോ വർഷവും ഏകദേശം 3,00,000 സ്ത്രീകൾക്ക് ഗർഭധാരണമോ പ്രസവമോ മൂലം ജീവൻ നഷ്ടപ്പെടുന്നു. രണ്ട് ദശലക്ഷത്തിലധികം കുഞ്ഞുങ്ങൾ ജനിച്ച ആദ്യ മാസത്തിൽ മരിക്കുന്നു. ഏകദേശം രണ്ട് ദശലക്ഷത്തിലധികം ചാപിള്ള (Still birth) സംഭവിക്കുന്നു. അതായത് ഓരോ ഏഴ് സെക്കൻഡിലും തടയാവുന്ന ഒരു മരണം സംഭവിക്കുന്നു.

ഇന്ത്യയിൽ ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 97 അമ്മമാർ മരിക്കുന്നു. എന്നാൽ കേരളത്തിൽ ഇത് 19 ആയി കുറച്ചു കൊണ്ടുവരുവാൻ പൊതുജനാരോഗ്യ സംവിധാനങ്ങൾക്കും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾക്കും കേരളത്തിൽ മാതൃശിശു മരണങ്ങൾ കുറഞ്ഞപ്പോൾ പ്രസവം തീരെ ലളിതമാണെന്നും അതിന് ആശുപത്രിയിൽ പോകേണ്ട കാര്യമൊന്നുമില്ല എന്നൊരു ധാരണ ഒരു ന്യൂനപക്ഷം ആളുകൾക്കിടയിലുണ്ട്. പ്രസവിക്കുമ്പോൾ സംഭവിക്കാവുന്ന അപകടങ്ങൾ ശരിയായി കൈകാര്യം ചെയ്യാൻ വൈദ്യശാസ്ത്രത്തിനും ആശുപത്രി സംവിധാനങ്ങൾക്കും കഴിയുന്നതു കൊണ്ടാണ് പലപ്പോഴും ഇത് വളരെ ലളിതമായ ഒരു കാര്യമായി തോന്നുന്നത്. ഗർഭിണികൾക്ക് ശരിയായ പരിചരണം ഉറപ്പാക്കുകയും പിന്തുണയും നൽകുകയും ചെയ്യുക എന്നിവയാണ് പ്രധാനം. ശാരീരികമായും വൈകാരികമായും പ്രസവത്തിനു മുമ്പും ശേഷവും ഈ പിന്തുണ നൽകണം. പ്രസവം സുരക്ഷിതമാക്കാൻ പരിശ്രമിക്കുന്നതിനൊപ്പം അതിന് ആശുപത്രി പ്രസവങ്ങൾ വഹിച്ചിട്ടുള്ള പങ്കിനെ സംബന്ധിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുവാനും ഈ ദിനം ഓർമിപ്പിക്കുന്നു.

പ്രസവം ഏത് സമയത്തും അതിസങ്കീർണ്ണമായേക്കാം. അത് യഥാസമയം കൈകാര്യം ചെയ്യാനുള്ള സൗകര്യം ഉറപ്പുവരുത്തണം. പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം.

പ്രസവത്തിനോടനുബന്ധിച്ച അപകടസാധ്യതകൾ

1)അമിതരക്തസ്രാവം

മാതൃമരണങ്ങളുടെ കാരണങ്ങളിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന അമിത രക്തസ്രാവം അമിത രക്തസമ്മർദം അണുബാധ എന്നിവ തടയാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണ് ഒരു ആശുപത്രി ലേബർ റൂമിൽ പരിശീലനം സിദ്ധിച്ച ഡോക്ടർമാരും നഴ്‌സുമാരും ചെയ്യുന്നത്.

2)രക്താതിമർദം

പ്രസവത്തിനു മുൻപ് രക്തസമ്മർദം വളരെ സാധാരണമായിരുന്നവരിൽ പോലും പ്രസവസമയത്ത് അതിനുശേഷം അസാധാരണമായി രക്തസമ്മർദം കൂടുന്ന അവസ്ഥ വരാം ഇതിന്റെ പ്രത്യാഘാതമായി അപസ്മാരം ഉൾപ്പെടെ ഉണ്ടാകാറുണ്ട്. അപൂർവമായി ആണെങ്കിലും പ്രസവത്തോടനുബന്ധിച്ച് ഉണ്ടാകുന്ന തലച്ചോറിലെ രക്തസ്രാവം അപസ്മാരം എന്നിവ മാതൃ മരണത്തിന് കാരണമാകാം.

3)ദീർഘമായ പ്രസവം

എല്ലാ പരിശോധനാ ഫലങ്ങളും നോർമൽ ആണെങ്കിലും ചില സ്ത്രീകൾക്ക് പെട്ടെന്ന് പ്രസവം തടസപ്പെടാൻ സാധ്യതയുണ്ട്. നല്ല ശ്രദ്ധ പുലർത്തിയാലേ ഇത് തിരിച്ചറിയാൻ കഴിയൂ. മണിക്കൂറുകൾ നിൽക്കുന്ന പ്രസവ സമയത്ത് നീളുന്ന പ്രസവ സമയത്ത് കുഞ്ഞ് പുറത്തേക്ക് വരുന്ന ഇടുപ്പിലൂടെയുള്ള സഞ്ചാര പാതയിൽ തടസം വരുന്നതാണ് ഈ സ്ഥിതി. കുഞ്ഞിന്റെ വലിപ്പ കൂടുതൽ കൊണ്ട് സഞ്ചാര പാതയുടെ വ്യാപ്തിക്കുറവ് കൊണ്ടോ സഞ്ചാര പാതയിൽ ശരിയായ ദിശയിൽ അല്ലാതെ കുഞ്ഞ് പ്രവേശിക്കുന്നത് കൊണ്ടോ ഇത് സംഭവിക്കാം. കുഞ്ഞ് കുറേനേരം അമ്മയുടെ ഗർഭപാത്രത്തിൽ കുടുങ്ങിക്കിടക്കുന്നത് മനസിലാക്കാതിരുന്നാൽ ഓക്‌സിജൻ തലച്ചോറിൽ എത്തുന്നത് കുറഞ്ഞ് ഹൈപോക്‌സിയ ഉണ്ടാകാം. ഈ അവസ്ഥയിൽ കുഞ്ഞിനെ ജീവനോടെ കിട്ടിയാലും തലച്ചോറിന്റെ പ്രവർത്തനക്ഷമത കുറഞ്ഞ് ബുദ്ധിമാന്ദ്യം സംഭവിക്കാനും സെറിബ്രൽ പാൾസി പോലുള്ളവ ഉണ്ടാകുവാനും സാധ്യതയുണ്ട്.

പ്രസവത്തോടനുബന്ധിച്ച് ഉണ്ടാകാൻ സാധ്യതയുള്ള പ്രധാന സങ്കീർണതകൾ യഥാസമയം കണ്ടെത്തി തടയാനും അവിചാരിതമായി അപകടങ്ങൾ സംഭവിച്ചാൽ കൃത്യമായി ചികിത്സ നൽകി അമ്മയുടെയും കുഞ്ഞിനെയും ജീവനും ആരോഗ്യവും സംരക്ഷിക്കാനും പ്രസവം ആശുപത്രിയിൽ തന്നെ നടക്കുന്നു എന്ന് ഉറപ്പിക്കേണ്ടതുണ്ട്. സർക്കാർ സംവിധാനങ്ങളും സാങ്കേതികവിദ്യകളും പരമാവധി പ്രയോജനപ്പെടുത്തി ജന്മം നൽകുന്ന വേളയിൽ ഒരു ജീവനും പൊലിയാതെ നോക്കുന്നതിന് കുഞ്ഞോമന ജനിക്കുന്നത് ഏറ്റവും സുരക്ഷിതമായ സാഹചര്യങ്ങളിലാണ് എന്ന് ഉറപ്പിക്കാം.