സിവിൽ സ്റ്റേഷൻ ഹരിത സ്ഥാപനമായി പ്രഖ്യാപിച്ചു

post

കലക്ടറേറ്റും അനുബന്ധ സിവിൽ സ്റ്റേഷനും ഹരിത സ്ഥാപനമായി രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തിലേക്കുള്ള ജനകീയ ക്യാമ്പയിനിന്റെ ഭാഗമായാണ് സിവിൽ സ്റ്റേഷനെ ഹരിത ശുചിത്വ മാതൃകാ സ്ഥാപനമായി പ്രഖ്യാപിച്ചത്. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിലേക്കുള്ള ജില്ലയുടെ അഭിമാനകരമായ മുന്നേറ്റത്തിന്റെ തെളിവാണ് ഹരിത സിവിൽ സ്റ്റേഷൻ പ്രഖ്യാപനമെന്ന് മന്ത്രി പറഞ്ഞു. 1900 ത്തോളം ജീവനക്കാർ ജോലിചെയ്യുന്ന കലക്ടറേറ്റ് മാലിന്യ മുക്തമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്നു. മാലിന്യമുക്ത കേരളത്തോടൊപ്പം ലഹരിമുക്ത സമൂഹം സൃഷ്ടിക്കുവാനുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷയായി. ഹരിത സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ കലക്ടർ അരുൺ. കെ. വിജയൻ നിർവഹിച്ചു. ശുചിത്വമിഷൻ ആർ പി ഇ. മോഹനൻ ഓഫീസ് പരിശോധനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിതകർമ സേനാംഗങ്ങളായ കെ.വി റീന, എസ്.വി സുജിന എന്നിവരെ പരിപാടിയിൽ ആദരിച്ചു. സിവിൽസ്റ്റേഷൻ പരിസരത്ത് നടന്ന പരിപാടിയിൽ എ.ഡി.എം സി.പത്മചന്ദ്രകുറുപ്പ്, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എം. സുനിൽകുമാർ, ഹരിതകേരളം മിഷൻ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് കെ. വേണുഗോപാൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്,ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂരിന്റെ ഭരണ സിരാകേന്ദ്രം ഇനി ശുചിത്വത്തിന്റെ മാതൃകാകേന്ദ്രം

മികച്ച ജൈവ, അജൈവ മാലിന്യ പരിപാലനം, ജലസുരക്ഷ, ഊർജ സംരക്ഷണം, സൗന്ദര്യവൽക്കരണം, പൊതുശുചിത്വ നിലവാരം, ഹരിത പ്രോട്ടോക്കോൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സിവിൽ സ്റ്റേഷൻ ഹരിത സ്ഥാപനമായത്. ഹരിത ഓഫീസ് ഗ്രേഡിങ്ങിനായുള്ള വകുപ്പ് മേധാവികൾക്കുള്ള വിശദീകരണ യോഗങ്ങളും പരിശോധനാ ഘടകങ്ങളും അവതരിപ്പിക്കാൻ ഹരിത കേരളം മിഷനും ശുചിത്വ മിഷനും നേതൃത്വം നൽകിയിരുന്നു. സിവിൽ സ്റ്റേഷൻ മന്ദിരം, അനക്സ്, പി ഡബ്ല്യു ഡി കോംപ്ലക്സ് എന്നിവിടങ്ങളിൽ നിരന്തര മോണിറ്ററിങ്ങിനായി ഓരോ ഫ്ളോറിലും ഫ്ളോർ മാനേജർമാരെ നിയമിച്ചിരുന്നു. ഇതോടൊപ്പം പ്രതിമാസ യോഗങ്ങൾ, വിലയിരുത്തലുകൾ, ഹരിതവൽക്കരണ പ്രവർത്തനങ്ങൾ, മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ, നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിച്ചു. പൊതുശുചീകരണവും ഓഫീസ് തല ശുചീകരണവും നടത്തി.

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലെ മരങ്ങൾ സംബന്ധിച്ച പഠനം നടത്തി ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കി ബോർഡുകൾ സ്ഥാപിച്ചു. പൊതു ജൈവ മാലിന്യ സംസ്‌കരണത്തിനായി തുമ്പൂർ മുഴി മോഡൽ കമ്പോസ്റ്റ് സംവിധാനം ഏർപ്പെടുത്തി.

സിവിൽ സ്റ്റേഷൻ ഓഫീസ് സമുച്ചയത്തിലെ 93 ഓഫീസുകളിൽ പരിശോധന ടീം സന്ദർശനം നടത്തി. 31 ഘടകങ്ങളെ ആസ്പദമാക്കി 72 ഓഫീസുകൾ എ പ്ലസ് ഗ്രേഡും 21 ഓഫീസുകൾ എ ഗ്രേഡും നേടി. ഓഫീസ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി 2843 ചെടിച്ചട്ടികളിലായുള്ള വിവിധയിനം ചെടികൾ ഇവിടെയുണ്ട്. വൃക്ഷത്തൈകൾ, വള്ളിച്ചെടികൾ, ഇൻഡോർ പ്ലാന്റുകൾ, വെർട്ടിക്കൽ ഗാർഡൻ, പച്ചക്കറി കൃഷി എന്നിവയും സിവിൽ സ്റ്റേഷന്റെ പ്രത്യേകതയാണ്. ഇവിടെയുള്ള മുഴുവൻ ജീവനക്കാർക്ക് ഭക്ഷണം കഴിക്കാൻ ഓഫീസ് ഹരിതചട്ട പാലനത്തിന്റെ ഭാഗമായി 2584 കഴുകി ഉപയോഗിക്കാവുന്ന പ്ലേറ്റുകളും ഗ്ലാസുകളുമുണ്ട്. ഓഫീസ് പ്രവർത്തനത്തിന്റെ ഭാഗമായി രൂപപ്പെടുന്ന മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കാൻ 285 ബിന്നുകളും ഇവയിലെ മാലിന്യങ്ങൾ നിശ്ചിത ഇടവേളകളിൽ ഹരിതകർമ സേനയ്ക്ക് നൽകാനുമുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.