തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായുള്ള ത്രിദിന ചലച്ചിത്ര ശില്പശാലയ്ക്ക് തുടക്കമായി

post

സംസ്ഥാന ചലച്ചിത്ര അക്കാദമി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി കിലയുടെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) സഹകരണത്തോടെ നടത്തുന്ന ത്രിദിന ചലച്ചിത്രശിൽപ്പശാലയ്ക്ക് തുടക്കമായി. മാർച്ച് 15 വരെ കൊട്ടാരക്കരയിലെ കില ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററിൽ നടക്കുന്ന ക്യാമ്പിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പങ്കെടുത്തു.

ശില്പശാലയുടെ ഭാഗമായി ജനാധിപത്യമൂല്യങ്ങൾ, ലിംഗസമത്വം, ജനക്ഷേമപ്രവർത്തനങ്ങൾ എന്നിവയിലൂന്നിയ സിനിമകളുടെയും ഡോക്യുമെന്ററികളുടെയും പ്രദർശനവും സംവാദവും നടന്നു. സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഷെറി ഗോവിന്ദൻ ആണ് ക്യാമ്പ് ഡയറക്ടർ. മുഹ്സിൻ മഖ്മൽ ബഫിന്റെ 'ദ പ്രസിഡന്റ്', കിം കി ദുക്കിന്റെ 'ദ നെറ്റ്', ചൈതന്യ തംഹാനെയുടെ 'കോർട്ട്', കെൻ ലോച്ചിന്റെ 'ഐ ഡാനിയേൽ ബ്ളേക്ക്', ശ്രുതി ശരണ്യം സംവിധാനം ചെയ്ത 'ബി 32 മുതൽ 44 വരെ' എന്നീ ഫീച്ചർ സിനിമകളും കുടിവെള്ളപ്രശ്നം, മാലിന്യനിർമ്മാർജനം, നഗരാസൂത്രണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളും പ്രദർശിപ്പിക്കും. 15ന് വൈകിട്ട് നടക്കുന്ന സർട്ടിഫിക്കറ്റ് വിതരണം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ നിർവഹിക്കും. പരിപാടിയിൽ ഷെറി ഗോവിന്ദൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രധിനിധികൾ സംസാരിച്ചു.