മുട്ടത്തും, കരിങ്കുന്നത്തും മത്സ്യഫെഡിന്റെ പുതിയ മാർട്ടുകൾ തുറക്കുന്നു

ഉപഭോക്താക്കൾക്ക് ഗുണമേന്മയേറിയതും രാസവസ്തു വിമുക്തമായതുമായ കടൽ,കായൽ മത്സ്യങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മുട്ടത്തും, കരിങ്കുന്നത്തും മത്സ്യഫെഡിന്റെ പുതിയ ഹൈടെക് മാർട്ടുകൾ തുറക്കുന്നു. മായം കലരാത്ത ഗുണനിലവാരമുള്ള മത്സ്യങ്ങൾ ഉപഭോക്താക്കൾക്ക് നൽകുകയെന്നതാണ് മത്സ്യഫെഡ് പദ്ധതയിലൂടെ ലക്ഷ്യമിടുന്നത് . മത്സ്യത്തൊഴിലാളികൾ കരയ്ക്കടുപ്പിക്കുന്ന മത്സ്യം മത്സ്യഫെഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ നിന്നും അംഗീകൃത ഏജൻസികളിൽ നിന്നും ശേഖരിച്ച് ഗുണമേന്മ ഉറപ്പുവരുത്തി ഇന്സുലേറ്റഡ് വാഹനങ്ങളിൽ ഫിഷ് മാർട്ടുകളിൽ എത്തിക്കും. പച്ചമത്സ്യത്തിനു പുറമേ മത്സ്യഫെഡിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും കറിക്കൂട്ടുകളും ഫിഷ് മാർട്ടുകളിൽ ലഭ്യമാണ് .
മുട്ടം ബസ് സ്റ്റാൻഡ് പരിസരത്തു പണി പൂർത്തീകരിച്ചിട്ടുള്ള ഫിഷ് മാർട്ടിന്റെ ഉദ്ഘാടനം മാർച്ച് 14 വെള്ളിയാഴ്ച രാവിലെ 11:30 ന് തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ് നിർവഹിക്കും. മത്സ്യഫെഡ് ചെയർമാൻ ടി മനോഹരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ ആദ്യ വിൽപ്പന നടത്തും.
കരിങ്കുന്നം ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് എതിർവശം ആരംഭിക്കുന്ന ഹൈടെക് ഫിഷ് മാർട്ടിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12:30 ന് തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ് നിർവഹിക്കും. യോഗത്തിൽ കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് കെ.കെ ആദ്യവില്പന നടത്തും.