ആനമതിൽ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം : ജില്ലാ വികസന സമിതി യോഗം ചേർന്നു

ആറളം ഫാമിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി 56 കോടി രൂപയ്ക്ക് നിർമ്മിച്ചുവരുന്ന ആന മതിലിന്റെ നിർമ്മാണത്തിനായി 164 മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ക്വട്ടേഷൻ അംഗീകരിച്ചു നൽകിയതായും പ്രവൃത്തികൾ മാർച്ച് മൂന്നിന് ആരംഭിക്കുമെന്നും ഐടിഡിപി പ്രൊജക്ട് ഓഫീസർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. ആനമതിൽ നിർമ്മാണം അടിയന്തര പ്രാധാന്യം നൽകി പൂർത്തിയാക്കണമെന്ന് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശം നൽകി.
ആകെ നിർമ്മാണം നടത്തേണ്ട 9.890 കിലോ മീറ്ററിൽ 3.618 കിലോ മീറ്റർ നീളം ഇതുവരെ പൂർത്തിയായതായി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. 3.975 കിലോ മീറ്ററിൽ മരങ്ങൾ മുറിച്ചുമാറ്റി സ്ഥലം ലഭ്യമാവാനുണ്ട്. 2.296 കിലോ മീറ്റർ നീളത്തിലുള്ള പുതിയ അലൈൻമെൻറ് മാർക്ക് ചെയ്ത് ലഭ്യമാക്കേണ്ടതുണ്ടെന്നും അറിയിച്ചു. ഇതിൽ 1.086 കിലോ മീറ്റർ പ്രവൃത്തി നടന്നു വരുന്നു.2025 ജനുവരി 15 മുതൽ ആനമതിലിന്റെ നിർമ്മാണ പ്രവൃത്തി പുനരാരംഭിച്ചതിന്റെ അടിസ്ഥാനത്തിൽ, മാർച്ച് 12 വരെ കരാറുകാരന് ലഭ്യമായ സ്ഥലത്ത് നടത്തേണ്ട പുരോഗതി വിലയിരുത്തുന്നതിന് സൂപ്രണ്ടിംഗ് എൻജിനീയർ നിർദേശിച്ചിട്ടുണ്ട്. പുരോഗതി തൃപ്തികരമല്ലെങ്കിൽ കരാറുകാരനെ റിസ്‌ക് ആൻഡ് കോസ്റ്റ് വ്യവസ്ഥയിൽ ടെർമിനേറ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും റീടെൻഡർ അടക്കമുള്ള നടപടികൾ മാർച്ചിൽ തന്നെ കൈക്കൊള്ളുമെന്നും എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.ആറളം മേഖലയിൽ പണി പൂർത്തിയാക്കിയ രണ്ട് എൽപി സ്‌കൂളുകൾ, സിവിൽ സപ്ലൈസ് ഓഫീസ്, കൃഷി ഭവൻ, എംആർഎസ് എന്നീ കെട്ടിടങ്ങൾ പട്ടികവർഗ വകുപ്പ് ഏറ്റെടുത്തിട്ടുണ്ടെന്നും ഉടൻ തന്നെ അതത് വകുപ്പുകൾക്ക് കൈമാറുമെന്നും ഐടിഡിപി അറിയിച്ചു.ആറളം ആദിവാസി പുനരധിവാസ മേഖലയിൽ ഭൂമി അനുവദിക്കപ്പെട്ടവരിൽ സ്ഥിര താമസമില്ലാത്തവരുടെ ഭൂമി ഏറ്റെടുത്ത് പുതിയ ആളുകൾക്ക് അനുവദിക്കുന്നതിന്റെ ഭാഗമായി, 137 പേർക്ക് ഭൂമി അനുവദിക്കാൻ ഫെബ്രുവരി 11ന് നറുക്കെടുപ്പ് നടത്തിയതായി ഐടിഡിപി അറിയിച്ചു. അനുവദിച്ച പ്ലോട്ടുകളുടെ സ്‌കെച്ചും മഹസ്സറും തയ്യാറാക്കാനുള്ള നടപടി പുരോഗമിക്കുന്നു. റദ്ദ് ചെയ്ത 307 പ്ലോട്ടുകളുടെ സർവ്വേ നടപടികൾ പൂർത്തീകരിച്ചതിൽ 110 പ്ലോട്ടുകൾ കൂടി വാസ യോഗ്യമാണെന്ന് ഇരിട്ടി തഹസിൽദാർ അറിയിച്ചിട്ടുണ്ട്. റദ്ദ് ചെയ്യാൻ ശേഷിക്കുന്ന പ്ലോട്ടുകളുടെ ലിസ്റ്റും റദ്ദ് ചെയ്യുന്നതിനുള്ള ശുപാർശയും സമർപ്പിക്കാൻ ഐടിഡിപിക്ക് കത്ത് നൽകിയതായി ഡെപ്യൂട്ടി കലക്ടർ (എൽആർ) അറിയിച്ചു.
കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി. ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, എംപിമാരുടെ പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ അറിയിച്ച മറ്റ് നടപടികൾ :
ദേശീയപാതയിൽ തളിപ്പറമ്പ്-പട്ടുവം റോഡിൽ മണ്ണിടിച്ചിൽ മൂലം വീടുകൾ അപകടാവസ്ഥയിലായതിനാൽ മണ്ണ് സംരക്ഷണത്തിനായി സോയിൽ നെയിലിങ്ങിനായി ഐഐടി ടീമിന്റെ ഡിസൈൻ തയ്യാറാക്കി മാർച്ച് 10ഓടെ പ്രവൃത്തി ആരംഭിക്കും. എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയാണ് മുൻ യോഗത്തിൽ വിഷയം ഉന്നയിച്ചത്.കണ്ണൂർ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കാനും നടപടി വിവരം റിപ്പോർട്ട് ചെയ്യാനുള്ള നിർദേശം സതേൺ റെയിൽവേ ഡിവിഷണൽ മാനേജർക്ക് നൽകിയതായി എഡിഎം പറഞ്ഞു .പൊതുമരാമത്ത് റോഡുകളിൽ സ്ഥാപിച്ച ദിശാ ബോർഡുകൾക്കും അപകട മുന്നറിയിപ്പ് ബോർഡുകൾക്കും മുകളിലുള്ള കാടുകൾ നീക്കുന്ന പ്രവൃത്തി റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തിയിൽ എത്രയും പെട്ടന്ന് പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.മട്ടന്നൂർ സ്‌പെഷാലിറ്റി ആശുപത്രിയുടെ നിർമ്മാണ പ്രവൃത്തിയുടെ ടെണ്ടർ മാർച്ച് 15ന് തുറക്കുമെന്ന് ഡിഎംഒ (ആരോഗ്യം) പറഞ്ഞു .അപകടാവസ്ഥയിലുള്ള മാഹി പാലത്തിന് പകരം പാലം നിർമ്മിക്കാനുള്ള ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി പോസ്റ്റ് ടെണ്ടർ നടപടിയിലാണെന്ന് പൊതുമരാമത്ത് (എൻഎച്ച്) അറിയിച്ചു.