കര്‍ഷകര്‍ക്ക് ആശ്വാസം : ഹോര്‍ട്ടികോര്‍പ്പ് സ്ട്രോബറി സംഭരിച്ചു തുടങ്ങി

post

ഇടുക്കി : ജില്ലയിലെ സ്ട്രോബറി കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഹോര്‍ട്ടി കോര്‍പ്പിന്റെ നേതൃത്വത്തില്‍ സ്്ട്രോബറി സംഭരിച്ചു തുടങ്ങി. ആദ്യ ദിനം വട്ടവട മേഖലയിലെ അഞ്ചോളം കര്‍ഷകരില്‍ നിന്നും 100 കിലോ സ്ട്രോബറിയാണ് ഹോര്‍ട്ടി കോര്‍പ്പ് സംഭരിച്ചത്. കിലോയ്ക്ക് 175 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ടാണ്  സംഭരണം. 

വട്ടവട കൃഷിഭവന്‍ കൃഷി അസിസ്റ്റന്റ് ജോബി, ഹോര്‍ട്ടി കോര്‍പ്പ് മൂന്നാര്‍ അസിസ്റ്റന്റ് മാനേജര്‍ ജിജോ ആര്‍,  സിജു ബി.പി എന്നിവരുടെ നേതൃത്തിലാണ് സംഭരണം നടന്നു  വരുന്നത്. വട്ടവടയില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹോര്‍ട്ടി കോര്‍പ്പിന്റെ സബ്സെന്ററില്‍ കര്‍ഷകര്‍ നേരിട്ടെത്തിയാണ് സ്ട്രോബറി കൈമാറുന്നത്. തുടര്‍ന്നുള്ള എല്ലാ  ദിവസവും  സ്ട്രോബറി സംഭരിക്കാനാണ് ഹോര്‍ട്ടി കോര്‍പ്പിന്റെ തീരുമാനം.

75 ഓളം കര്‍ഷകരാണ് വട്ടവട മേഖലയിലുള്ളത്. വട്ടവടക്ക് പുറമെ മൂന്നാര്‍, കാന്തല്ലൂര്‍ മേഖലകളിലും സ്ട്രോബറി കൃഷി ചെയ്യുന്നു. ഹോര്‍ട്ടി കോര്‍പ്പിന്റെ പരിധിയില്‍ രണ്ടര ഏക്കറോളം പ്രദേശത്ത് മൂന്നാറിലും കൃഷി ചെയ്യുന്നുണ്ട്. വിവിധ ഇടങ്ങളില്‍ നിന്ന് സംഭരിക്കുന്ന സ്ട്രോബറി മൂന്നാറിലെ സ്ട്രോബറി പാര്‍ക്കില്‍ എത്തിക്കുന്നു. മുമ്പ് വിവിധ ജില്ലകളിലേക്ക് സ്ട്രോബറി കയറ്റുമതി നടത്തിയിരുന്നു.എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ സ്ട്രോബറിയുടെ കയറ്റുമതി ബുദ്ധിമുട്ടാണെന്നും മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ്  പ്രാധാന്യം നല്‍കുന്നതെന്നും ഹോര്‍ട്ടി കോര്‍പ്പ് അധികൃതര്‍ അറിയിച്ചു.  പച്ചക്കറി സംഭരണത്തിനും   ഹോര്‍ട്ടി  കോര്‍പ്പ് കര്‍ഷകര്‍ക്ക് മികച്ച പിന്തുണയാണ് നല്‍കി വരുന്നത്. കര്‍ഷകര്‍ക്ക് നഷ്ടം വരാത്ത രീതിയില്‍ പഴങ്ങളും പച്ചക്കറികളും സംഭരിച്ച്  ആവശ്യക്കാരിലേക്ക് ഏത്തിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ മൂന്നാറിലെ കോര്‍ട്ടി കോര്‍പ്പിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. വട്ടവടയിലെ ക്യാരറ്റു കര്‍ഷകരില്‍ നിന്നും ക്യാരറ്റ് സംഭരിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും ഹോര്‍ട്ടി കോര്‍പ്പ് അധികൃതര്‍ അറിയിച്ചു.