പുതുപ്രതീക്ഷയേകി പോലീസ് വകുപ്പിന്റെ "ഹോപ്"

ജില്ലയിൽ 38 പേർ പരീക്ഷ എഴുതും
പാതിവഴിയിൽ പഠനം മുടങ്ങിയ കുട്ടികളെ കണ്ടെത്തി തുടർ പഠനത്തിന് അവസരമൊരുക്കുന്ന കേരള പോലീസിന്റെ "ഹോപ്" പദ്ധതിയിൽ ജില്ലയിൽ ഈ വർഷം പത്താം ക്ലാസ് , പ്ലസ്ടു പരീക്ഷ എഴുതുന്നത് 38 പേർ. സോഷ്യൽ പോലീസിംഗ് ഡിവിഷനു കീഴിലാണ് ഹോപ്പ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 3 സ്റ്റഡി സെന്ററുകളിലായി 38 പേർ പഠിക്കുന്നു. പ്രസിഡൻസി കോളേജ് തൊടുപുഴ, അമ്മ കോളേജ് അടിമാലി, മറയൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന സ്റ്റഡി സെന്റർ എന്നിവയാണ് ജില്ലയിലുള്ളത്. തൊടുപുഴ, അടിമാലി എന്നിവിടങ്ങളിൽ റഗുലർ ക്ലാസുകളും,മറയൂരിൽ പഠിതാക്കൾ വിവിധ ജോലികൾക്കു പോകുന്നതിനാൽ ഞായറാഴ്ചകളിൽ മാത്രവുമാണ് ക്ലാസ്. ഇവർക്കായി മറ്റു ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നൽകുന്നുണ്ട്. മറയൂരിൽ പത്താം ക്ലാസിൽ 2 കുട്ടികളും, പ്ലസ്ടുവിൽ 21 കുട്ടികളുമാണ് പഠിക്കുന്നത്. പ്ലസ്ടു ക്ലാസിൽ അടിമാലിയിൽ നാലും തൊടുപുഴയിൽ 11 കുട്ടികളുമാണ് പഠിക്കുന്നത്. കഴിഞ്ഞ വർഷം ഹോപ് പദ്ധതിയിൽ പഠനം നടത്തിയ 8 വിദ്യാർഥികൾ പരീക്ഷ വിജയിച്ചിരുന്നു.
സാമ്പത്തിക പ്രശ്നം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ പഠനം പാതിയിൽ ഉപേക്ഷിച്ചവർക്കും പരീക്ഷയിൽ തോൽവി സംഭവിച്ചവർക്കും തുടർപഠനത്തിന് അവസരമൊരുക്കുന്ന കേരള പോലീസിന്റെ പദ്ധതിയാണു ഹോപ്. ജനമൈത്രി പോലീസിന്റെ സഹായത്തോടെ ഇത്തരത്തിലുള്ള വിദ്യാർഥികളെ കണ്ടെത്തി സ്റ്റഡി സെന്ററുകളിൽ ചേർത്ത് പരിശീലനം നൽകും.പഠനവുമായി ബന്ധപ്പെട്ട ഫീസുകളെല്ലാം പദ്ധതിയിൽ നിന്നു നൽകും.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് തങ്ങളുടെ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജനമൈത്രി പോലിസ് ഉദ്യോഗസ്ഥരെയോ, ഹോപ് പദ്ധതി അസിസ്റ്റൻ്റ് ജില്ലാ നോഡൽ ഓഫീസറുടെ 9497912649 എന്ന നമ്പറിലോ ബന്ധപ്പെട്ട് തുടർ പഠനം നടത്താം.