അവസാന ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി അധ്യാപിക

post

പത്തനംതിട്ട: 31 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ നിന്നും മാര്‍ച്ച് 31ന് വിരമിക്കുമ്പോള്‍ തുമ്പമണ്‍ നോര്‍ത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാള അധ്യാപിക എസ്. കെ. ഉമാദേവി വിചാരിച്ചിരുന്നില്ല തന്റെ അവസാന ശമ്പളം ഒരുപാടുപേര്‍ക്ക് പ്രയോജനകരമാകുമെന്ന്. ലോകംതന്നെ കോവിഡ് ബാധമൂലം ദുരിതം അനുഭവിക്കുമ്പോള്‍ തന്നാലാകുന്നത് മറ്റുള്ളവര്‍ക്കായി ചെയ്യണം എന്ന തോന്നലാണ് അവസാനമായി ലഭിച്ച മുഴുവന്‍ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് ഉമാദേവി പറഞ്ഞു.  പത്രത്തില്‍ പേരുവരാന്‍ വേണ്ടി ചെയ്തതല്ലെന്നും ആരും അറിയാതെ നല്‍കിയിട്ട് പോകാനായിരുന്നു പ്ലാനെന്നും നിഷ്‌കളങ്കമായ ചിരിയോടെ ടീച്ചര്‍ പറയുന്നു. 

62,400 രൂപയുടെ ട്രഷറി ചെക്ക്  പത്തനംതിട്ട ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ്  മാത്യുവിന് കൈമാറി. 1989 ല്‍ മലപ്പുറം പാണ്ടിക്കാട് ഗവണ്‍മെന്റ് സ്‌കൂളില്‍ അധ്യാപന ജീവിതം ആരംഭിച്ച ഉമാദേവി 13 വര്‍ഷം തുമ്പമണ്‍ നോര്‍ത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സേവനം അനുഷ്ടിച്ചു. ഊന്നുകല്‍ മുകളുകാലായില്‍ പരേതനായ എം. ആര്‍. മണിലാലിന്റെ ഭാര്യയാണ്.