പെരുമ്പെട്ടി ഡിജിറ്റല്‍ റീസര്‍വേ ക്യാമ്പ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
ഡിജിറ്റല്‍ റീസര്‍വേ പൂർത്തിയാകുന്നതോടെ പെരുമ്പെട്ടി പട്ടയപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് റവന്യു മന്ത്രി കെ. രാജന് പറഞ്ഞു.പെരുമ്പെട്ടി ഡിജിറ്റല്‍ റീസര്‍വേ ക്യാമ്പ് ഓഫീസിന്റെ ഉദ്ഘാടനവും ഡിജിറ്റല്‍ റീസര്‍വേയുടെ രണ്ടാംഘട്ട നടപടികളുടെ ഉദ്ഘാടനവും പെരുമ്പെട്ടി വില്ലേജിൽ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ പെരുമ്പെട്ടിയിലെ സാധാരണ ജനങ്ങൾക്കൊപ്പമാണ്. സർക്കാരും ജനങ്ങളും തമ്മിൽ ഒരു ആശയക്കുഴപ്പത്തിൻ്റേയും ആവശ്യമില്ല. ഡിജിറ്റല്‍ റീസര്‍വേ പൂർത്തിയാകുമ്പോൾ റവന്യുഭൂമിയും വനഭൂമിയും ഏതൊക്കെയെന്ന് തിരിച്ചറിയുവാൻ കഴിയും. റീസർവേ പൂർത്തിയാകുമ്പോൾ ഭൂമിക്കവകാശിയായ ആളുകളെ കണ്ടെത്താൻ സാധിക്കും. രണ്ടര വർഷം കൊണ്ട് സർക്കാർ ഒന്നര ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തു. കേരളത്തിലെ ഡിജിറ്റല്‍ റീസര്‍വേ പൂർത്തിയാകുമ്പോൾ ഇൻറഗ്രേറ്റഡ് പോർട്ടൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ദീർഘവീക്ഷണത്തോടെ ആരംഭിച്ച ഡിജിറ്റൽ സർവേ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ജില്ലയിൽ 12 വില്ലേജുകളാണുണ്ടായിരുന്നത്. രണ്ടാം ഘട്ടത്തിൽ 13 വില്ലേജുകളിലാണ് സർവേ നടക്കുക.512 കുടുംബങ്ങളുടെ കാത്തിരിപ്പിനു വിരാമം കുറിക്കുന്ന നടപടികളിൽ നാഴികക്കല്ലായി ഡിജിറ്റൽ സർവേ മാറുമെന്നും മന്ത്രി പറഞ്ഞു.
മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് ലഭിച്ച വില്ലേജ് ഓഫീസർ മഞ്ജുഷയെ ചടങ്ങിൽ ആദരിച്ചു.