വേമ്പനാട് കായല്‍ പുനരുജ്ജീവനം; രണ്ടാം ഘട്ടം ഏഴിന് നടക്കും

വേമ്പനാട് കായല്‍ പുനരുജ്ജീവനവും സംരക്ഷണവും ലക്ഷ്യമിട്ടുള്ള പ്ലാസ്റ്റിക് വിമുക്ത വേമ്പനാട് കാമ്പയിൻ രണ്ടാം ഘട്ടം ഫെബ്രുവരി ഏഴിന് ജില്ലയില്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. കാമ്പയിന്റെ രണ്ടാം ഘട്ടത്തിൽ അരൂര്‍, എഴുപുന്ന, കോടംത്തുരുത്ത്, കുത്തിയതോട്, പട്ടണക്കാട്, കടക്കരപ്പളളി, തുറവൂര്‍, വയലാര്‍, പുളിങ്കുന്ന്, നീലംപേരൂര്‍, കാവാലം, ചമ്പക്കുളം , നെടുമുടി , വെളിയനാട്, രാമങ്കരി, മുട്ടാര്‍, എടത്വ, തലവടി, തകഴി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് മെഗാ ക്ലീനിങ് നടക്കുക.
വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന ആലപ്പുഴ ജില്ലയിലെ 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ''പ്ലാസ്റ്റിക് വിമുക്ത വേമ്പനാട്'' മെഗാ ക്യാമ്പയിന്‍ നടന്നുവരുകയാണ്. ഒന്നാം ഘട്ടമെന്ന നിലയില്‍ ആലപ്പുഴ, ചേര്‍ത്തല എന്നീ നഗരസഭകളിലും അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, ചേന്നംപള്ളിപ്പുറം, തണ്ണീര്‍മുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, കൈനകരി എന്നീ ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത കായല്‍ ഭാഗങ്ങളില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യുന്നതിനുളള പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ജനുവരി 18ന് നടന്ന ശുചീകരണ യജ്ഞത്തില്‍ 3566 പേരും 435 വള്ളങ്ങളും പങ്കെടുത്തിരുന്നു. 12.73 ടണ്‍ പ്ലാസ്റ്റിക് മാലിന്യം കായലില്‍ നിന്നും നീക്കം ചെയ്തിരുന്നു.