കളക്ടറുടെ അനുവാദത്തോടെ മാത്രമേ സംഘടനകള്‍ സൗജന്യ ഭക്ഷണ വിതരണം നടത്താവൂ- മന്ത്രി ജി.സുധാകരന്‍

post

ആലപ്പുഴ: കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പഞ്ചായത്തുകളും നഗരസഭകളും നടത്തുന്ന ഭക്ഷണ വിതരണത്തിനൊപ്പം മറ്റ് സംഘടനകള്‍ ഭക്ഷണ വിതരണം നടത്തുന്നുണ്ടെങ്കില്‍ അത് ജില്ല കളക്ടറുടെ അനുമതിയോടെ മാത്രമേ ആകാവൂവെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സംഘടനകള്‍ അനുമതിയോടെ ഭക്ഷണ വിതരണം നടത്തിയാല്‍ അത് ജാതി, മത വ്യത്യാസമില്ലാതെ വേണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് 19 പശ്ചാത്തലത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പു തലവന്‍മാരുടെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍, ജില്ല കളക്ടര്‍ എം.അഞ്ജന, ജില്ല പോലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവരും വിവിധ വകുപ്പുുമേധാവികളും പങ്കെടുത്തു.

ജില്ലയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ട്.സാമൂഹിക വ്യാപനം ജില്ലയില്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ ഉള്ളത് നിലവില്‍ 7108 ആളുകളാണ്. ഇതില്‍ 10 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. ഇന്ന് ക്വാറ൯റ്റൈ൯ ചെയ്തവര്‍ 533 ആണ്. ഇന്ന് ജില്ലയില്‍ ക്വാറ൯റ്റൈ൯ ഒഴിവാക്കിയത് 1474 പേരാണ്. ജില്ലയില്‍ കൊറോണ നിരീക്ഷണത്തില്‍ കൂടുതല്‍ പേരുള്ള പ്രദേശങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനം ശക്തമാക്കും. ഏത് സമയവും അടിയന്തിര സാഹചര്യം ഉണ്ടായേക്കാമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനം സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ജില്ലിയില്‍ കൃത്യമായി നടപ്പാക്കുന്നുണ്ട്.