സർക്കാർ ജീവനക്കാരുടെ ഫ്ലാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു

post

സംസ്ഥാനത്ത് പുതിയ ഭവന നയം തയ്യാറാക്കും: മന്ത്രി കെ. രാജൻ

സർക്കാർ ജീവനക്കാർക്കും മുതിർന്ന ഓഫീസർമാർക്കുമുള്ള വാടക വീട് പദ്ധതി കെട്ടിട ഉദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കോഴിക്കോട് മെഡിക്കൽ കോളേജ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കിയ പ്രദേശത്ത് ലഭ്യമായ ഭൂമിയിൽ 2020-21 പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് വാടക വീട് പദ്ധതിയുടെ ഭാഗമായി സർക്കാർ ജീവനക്കാർക്കും മുതിർന്ന ഓഫീസർമാർക്കും താമസം ഒരുക്കുന്നതിനുള്ള ഫ്ലാറ്റ്/ക്വാർട്ടേഴ്സ് നിർമ്മാണം. മിതമായ നിരക്കിൽ മൂന്ന് നിലകളിലായി 12 യൂണിറ്റുകളുള്ള ഫ്ലാറ്റ്/ ക്വാർട്ടേഴ്‌സുകളാണ് കോവൂർ- ഇരിങ്ങാടൻ പള്ളി ബൈപ്പാസ് റോഡിൽ നിർമ്മിച്ചിരിക്കുന്നത്. മൂന്ന് ബെഡ് റൂം വീതമുള്ള മൂന്ന് ഫ്‌ളാറ്റുകളും രണ്ട് ബെഡ്‌റൂം വീതമുള്ള ഒൻപത് ഫ്ലാറ്റുകളുമാണുള്ളത്.

പ്രകൃതി ക്ഷോഭങ്ങളും അപ്രതീക്ഷിതമായ കാലാവസ്ഥയും നിത്യസംഭവങ്ങളായ മാറിയ സാഹചര്യത്തിൽ മണ്ണിനും മനുഷ്യനും തുല്യ പ്രാധാന്യം നൽകി കേരളം പുതിയ ഭവന നയം രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

2024ൽ തന്നെ പുതിയ ഭവനനയം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലേക്ക് കടക്കുകയാണ് സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു. നിരവധി പദ്ധതികൾ നടപ്പിലാക്കി ഹൗസിംഗ് ബോർഡ് അതിന്റെ വർധിത പ്രതാപ കാലത്തേക്ക് തിരിച്ചുവരികയാണ്. ബജറ്റിലും ഭവനനിർമ്മാണ രംഗത്തുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി പണികൾ ഉൾപ്പെടെ അതിവേഗം നടപ്പിലാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ പ്രയോഗിച്ച് ഏറ്റവും വേഗത്തിൽ നിർമ്മാണ പ്രവൃത്തികൾ നടപ്പിലാക്കാൻ കഴിയുന്ന ഒന്നായി ഹൗസിംഗ് ബോർഡ് മാറി എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് സർക്കാർ ജീവനക്കാരുടെ ഫ്ലാറ്റ് സമുച്ചയമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.