നെയ്യാറ്റിൻകര ജനറൽ ആശുപത്രില്‍ സി മെറ്റ് നഴ്സിംഗ് കോളേജ് പ്രവര്‍ത്തനമാരംഭിച്ചു

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സി മെറ്റ് നഴ്സിംഗ് കോളേജിന്റെയും പാലിയേറ്റിവ് കെയർ മന്ദിരത്തിന്റെയും ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സർക്കാർ -സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് മാനദണ്ഡങ്ങൾ അനുസൃതമായി വിദ്യാഭ്യാസ അവസരങ്ങൾ സംസ്ഥാനത്ത് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്.
അതിന്റെ ഭാഗമായി കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകൾ യാഥാർഥ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. സർക്കാർ മേഖലയിൽ നാന്നൂറ് ആയിരുന്ന നഴ്സിംഗ് സീറ്റുകൾ 1400 എണ്ണമായി വർധിപ്പിച്ചുവെന്നും മന്ത്രി അറിയിച്ചു. എല്ലാ ജില്ലകളിലും നഴ്സിംഗ് കോളേജുകൾക്കൊപ്പം സിമെറ്റിന്റെ കീഴിൽ ഏഴ് പുതിയ നഴ്സിംഗ് കോളേജുകൾ കൂടി ആരംഭിക്കാനും വകുപ്പിന് കഴിഞ്ഞുവെന്ന് മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലിയേറ്റീവ് കെയർ മന്ദിരം നിർമിച്ചത്. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ് കുമാര്‍, നഗരസഭ ചെയര്‍മാന്‍ പി.കെ രാജമോഹനന്‍, വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര്‍ സലൂജ, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.കെ ഷിബു, ഡോ. എം.എ സാദത്ത്, എന്‍.കെ അനിതകുമാരി, ജെ. ജോസ് ഫ്രാങ്ക്ളിന്‍, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു, ഡി.പി.എം ഡോ.ആശ വിജയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.