സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി തുറന്നു

post

ആലപ്പുഴ: മത്സ്യഫെഡിന്റെ കീഴില്‍ വല നിര്‍മാണശാലകള്‍ക്ക് ആവശ്യമായ ഗുണമേന്മയുള്ള നൈലോണ്‍ നൂല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി പറവൂരില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്തു.ഫാക്ടറിയില്‍ പ്രതിവര്‍ഷം 400 ടണ്‍ നൈലോണ്‍ നൂല്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. 5.5 കോടി രൂപ ചെലവ്. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് ഇപ്പോള്‍ മത്സ്യബന്ധന വല നിര്‍മ്മാണ ഫാക്ടറികളുള്ളത്. ഇവിടെ പ്രതിവര്‍ഷം 1250 ടണ്‍ നൈലോണ്‍, ഹൈഡെന്‍സിറ്റി പോളി എത്തിലീന്‍ വലകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. വലയും മറ്റ് അനുബന്ധ സാധനങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായി ലഭ്യമാക്കുന്നതിന് ഒമ്പത് തീരദേശ ജില്ലകളിലായി പതിനഞ്ച് വ്യാസാ സ്റ്റോറുകളും പ്രവര്‍ത്തിക്കുണ്ട്. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ വഴിയും മത്സ്യബന്ധന ഉപകരണങ്ങള്‍ ലഭ്യമാക്കി വരുന്നു.


പുന്നപ്രയില്‍ മത്സ്യഫെഡിന് സ്വന്തമായുള്ള 107 സെന്റ് സ്ഥലത്താണ്ഫാക്ടറിയുടെ പ്രവര്‍ത്തനം. 24,300 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ യാണ്‍ ട്വിസ്റ്റിംഗ് മെഷീനുകളും യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. ആകെ ചെലവായ 5.5 കോടി രൂപയില്‍ അഞ്ച് കോടി ഫിഷറീസ് വകുപ്പിന്റെ പദ്ധതി വിഹിതവും 50 ലക്ഷം രൂപ മത്സ്യഫെഡ് വിഹിതവുമാണ്. ആകെ 14 മെഷീനുകളാണുള്ളത്. അര നമ്പര്‍ മുതല്‍ മൂന്നാം നമ്പര്‍ വരെയുള്ള വൈവിധ്യമാര്‍ന്ന നൂലുകള്‍ ഇവിടെ ഉത്പാദിപ്പിക്കാം. ഈ നൂല്‍ ഉപയോഗിച്ച് മത്സ്യഫെഡിന്റെ നെറ്റ് ഫാക്ടറികളില്‍ നെത്തോലി വല, താങ്ങുവല, ചാള വല, ഇടക്കെട്ടുവല, നുവല, എച്ച്.എം വല എന്നീ വലകള്‍ ഗുണമേന്മ ഉറപ്പാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുവാന്‍ കഴിയും. ഗുണമേന്മയുള്ള നൂലില്‍ നിന്നും വല ഉത്പാദിപ്പിച്ച് ന്യായമായ നിരക്കില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്.