നീലേശ്വരത്ത് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് ഒരുങ്ങുന്നു

post

കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിന്റെ വികസന ചരിത്രത്തിൽ നാഴികക്കല്ലാകാൻ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് ഒരുങ്ങുന്നു. 16.15 കോടി രൂപ ചെലവിലാണ് ബസ് സ്റ്റാൻഡ് യാർഡും അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സൗകര്യത്തോടെ മൂന്ന് നിലകളിലായുള്ള കെട്ടിടവും നിർമ്മിക്കുന്നത്. ആദ്യ രണ്ട് നിലകൾ ഷോപ്പിംഗ് കോംപ്ലക്സ് ആയിരിക്കും. മൂന്നാം നിലയിൽ ഓഫീസുകൾ പ്രവർത്തിക്കും.

എസ്റ്റിമേറ്റ് തുകയിൽ 14.53 കോടി രൂപ കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ മുഖേനയുള്ള വായ്പയാണ്. ബാക്കി തുക നഗരസഭ തനത് ഫണ്ടിൽ നിന്ന് കണ്ടെത്തും.

സിവിൽ വർക്ക്, വൈദ്യുതീകരണം, ഫയർ ഫൈറ്റിങ്, ലിഫ്റ്റ്, അനുബന്ധ സൗകര്യങ്ങൾ തുടങ്ങിയ പ്രവൃത്തികൾ ഉൾപ്പെടെ പൂർത്തിയാക്കുന്നതിനുള്ള എസ്റ്റിമേറ്റ് തുകയ്ക്കാണ് സാങ്കേതിക അനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ 11.6 കോടി രൂപയുടെ സിവിൽ വർക്കുകളുടെ കരാർ നടപടികളാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. പ്രമുഖ കരാറുകാരനായ കെ.ജെ.ജോയ് ആണ് കരാർ കരസ്ഥമാക്കിയത്. 24 മാസമാണ് കരാർ കാലാവധി.

ബസ് സ്റ്റാൻഡ് നിർമ്മാണപ്രവൃത്തി ആരംഭിക്കുന്നതോടെ നഗരത്തിൽ ഗതാഗതം ക്രമീകരിക്കുന്നതിന് ബദൽ സംവിധാനങ്ങളൊരുക്കും. നീലേശ്വരം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതായിരിക്കും പുതിയ ബസ് സ്റ്റാൻഡിന്റെ യും ഷോപ്പിംഗ് കോംപ്ലക്സിന്റെയും നിർമ്മാണം. പദ്ധതിയുടെ ശിലാസ്ഥാപനം ഫെബ്രുവരി 16ന് രാവിലെ 11ന് എം. രാജഗോപാലൻ എം.എൽ.എ നിർവ്വഹിക്കും.