ജില്ലയില്‍ ആകെ 20,135 പേര്‍ നിരീക്ഷണത്തില്‍

post

പുതിയ പോസിറ്റീവ് ഇല്ല

കോഴിക്കോട് : ജില്ലയില്‍ ആകെ 20,135 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ്-19 ട്രാക്കര്‍ വെബ് പോര്‍ട്ടല്‍ വഴി കീഴ്സ്ഥാപനങ്ങളില്‍ നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരീക്ഷണത്തില്‍ ചേര്‍ത്തവരെ ഉള്‍പ്പെടുത്തിയാണ് പുതിയ കണക്ക്. മറ്റു സംസ്ഥാനങ്ങളില്‍ പോയി തിരിച്ചുവന്നവര്‍ ഉള്‍പ്പെടെയാണ് നിരീക്ഷണത്തിലുള്ളവര്‍. ഇന്ന് പുതുതായി വന്ന മൂന്ന് പേര്‍ ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 22 പേരാണ് ആകെ ആശുപത്രി നിരീക്ഷണത്തിലുള്ളത്.

ഇന്ന് മൂന്ന് സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.  ആകെ 246 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 240 എണ്ണത്തിന്റെ പരിശോധന ഫലം ലഭിച്ചു. 231 എണ്ണം നെഗറ്റീവാണ്.  ആകെ 9 പോസിറ്റീവ് കേസുകളില്‍ ആറ് കോഴിക്കോട് സ്വദേശികളും മൂന്ന് ഇതര ജില്ലാക്കുമാണ്. ഇനി 6 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. 

കോവിഡ്-19 ജാഗ്രത പോര്‍ട്ടല്‍ വഴി രോഗ ലക്ഷണങ്ങളുളളവര്‍ക്കായി ടെലി മെഡിസിന്‍ സംവിധാനം ബ്ലോക്ക് തലത്തില്‍ സജ്ജമമാക്കിയതായി ഡി.എം.ഒ അറിയിച്ചു. ഇതിനായി ഓരോ ബ്ലോക്കിലും ഓരോ ഫിസിഷ്യന്‍/മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും അവര്‍ക്കുവേണ്ട  നിര്‍ദ്ദേശങ്ങള്‍ ജില്ലാ കലക്ടര്‍ സൂം കോണ്‍ഫറന്‍സ് വഴി നല്‍കുകയും ചെയ്തു.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യപദ്ധതിയുടെ കീഴില്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 31 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 14 പേര്‍ ഫോണിലൂടെ സേവനം തേടി. 

ബീച്ച് ആശുപത്രിയില്‍ 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം  നല്‍കുന്നതിനു ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ യോഗം ചേര്‍ന്ന് വിശദമായ ചര്‍ച്ച നടത്തി. യോഗത്തില്‍ ഡി.എം.ഒ ഡോ. ജയശ്രീ.വി, ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മര്‍ ഫാറൂഖ് തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ ജീവനക്കാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാ സര്‍വ്വെലന്‍സ് ഓഫീസര്‍ പങ്കെടുത്തു.