'സ്പർശ് ലെപ്രസി അവേർനെസ് ക്യാമ്പയിൻ': ഗൃഹസന്ദർശനം ഫെബ്രുവരിയിൽ

ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ നടക്കുന്ന 'സ്പർശ് ലെപ്രസി അവേർനെസ് ക്യാമ്പയി'ന്റെ ഭാഗമായി 'അശ്വമേധം' എന്ന പേരിൽ ഗൃഹസന്ദർശനം കോഴിക്കോട് ജില്ലയിൽ അടുത്ത മാസം തുടങ്ങും. 2018 മുതൽ സംസ്ഥാനത്ത് നടന്നുവരുന്ന അശ്വമേധത്തിന്റെ ആറാം ഘട്ടമാണ് ഫെബ്രുവരിയിൽ ആരംഭിക്കുക. ആശാ പ്രവർത്തകരും അംഗനവാടി പ്രവർത്തകരുമാണ് ഗൃഹസന്ദർശനം നടത്തുക.
ഗ്രാമസഭകളിൽ ബോധവൽക്കരണ ക്ലാസുകളും ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രചരണപ്രവർത്തനങ്ങളും നടത്തും. സ്കൂളുകളിൽ കുഷ്ഠരോഗ നിർമ്മാർജ്ജന പ്രതിജ്ഞയെടുക്കുകയും ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്യും. 'എൻഡിങ് സ്റ്റിഗ്മ, എബ്രേസിംഗ് ഡിഗ്നിറ്റി' എന്നതാണ് ഈ വർഷത്തെ കുഷ്ഠരോഗ നിർമ്മാർജ്ജന ദിനത്തിന്റെ മുദ്രാവാക്യം.
സർക്കാർ ആശുപത്രികളിൽ ചികിത്സയിലുള്ളത് 103 കുഷ്ഠരോഗ ബാധിതർ
കോഴിക്കോട് ജില്ലയിൽ 103 പേരാണ് കുഷ്ഠരോഗ ബാധിതരായി സർക്കാർ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 22 പേർ നേരത്തെ രോഗം ബാധിച്ചു പുനർചികിത്സ നടത്തുന്നവരാണ്. രാജ്യവ്യാപകമായി ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെയാണ് 'സ്പർശ് ലെപ്രസി അവേർനെസ് ക്യാമ്പയിൻ' (കുഷ്ഠരോഗ നിർമാർജ്ജനം) ആചരിച്ചുവരുന്നത്.
ജില്ലയിൽ ആകെയുള്ള രോഗികളിൽ 98 പേരും മൾട്ടിബാസിലറി (multibacillary) രോഗികളാണ്. ആകെ രോഗികളിൽ മൂന്നുപേർ കുട്ടികളും രണ്ടു പേർ രോഗം മൂലം അംഗവൈകല്യം ബാധിച്ചവരുമാണ്. 103 രോഗികളിൽ 21 പേർ ഇതര സംസ്ഥാനക്കാരാണ്.
കുഷ്ഠരോഗം നിർമാർജ്ജനം ചെയ്യാനായുള്ള സുസ്ഥിര വികസന ലക്ഷ്യത്തിൽ രോഗവ്യാപന നിരക്കെടുത്താൽ പതിനായിരത്തിൽ 0.241 ആണ് ജില്ലയിലെ സ്ഥിതി. രോഗവ്യാപന നിരക്ക് പതിനായിരത്തിൽ 0.1 ആയി കുറയ്ക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കുട്ടികളിലെ രോഗബാധയിൽ ദശലക്ഷത്തിൽ 0.89 ആണ് നിലവിലെ സ്ഥിതി. ഇത് ദശലക്ഷത്തിൽ 0.6 ആയി കുറച്ചുകൊണ്ടുവരലാണ് ലക്ഷ്യം. രോഗികളിലെ അംഗവൈകല്യ നിരക്ക് ദശലക്ഷത്തിൽ ഒന്ന് എന്ന ലക്ഷ്യം കൈവരിച്ച ജില്ലയിൽ നിലവിലെ സ്ഥിതി ദശലക്ഷത്തിൽ 0.59 ആണ്. കുഷ്ഠ രോഗബാധിതരായ കുട്ടികളിലെ വൈകല്യം എന്ന വിഭാഗത്തിലും ജില്ല ലക്ഷ്യം നേടിയിരുന്നു.