ആനന്ദം,ആവേശം..ഉത്സവ ലഹരിയില്‍ തളിപ്പറമ്പ്

post

കണ്ണൂരുകാരുടെ കണ്ണും മനസും ഉത്സവ ലഹരിയിലാക്കി അന്താരാഷ്ട്ര ചലച്ചിത്ര മേള. ലോക സിനമകളുടെ പ്രദര്‍ശനവും ചര്‍ച്ചകളും ഡെലിഗേറ്റുകള്‍ക്ക് പുതിയ കാഴ്ചയും കാഴ്ച്ചപ്പാടും സമ്മാനിക്കുകയാണ്.

ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ തന്നെ ക്ലാസിക് തിയേറ്റര്‍ പ്രേക്ഷകരെക്കൊണ്ട് നിറഞ്ഞു. ആയിരത്തിലധികം പേരാണ് സിനിമ ആസ്വദിക്കാന്‍ എത്തിയത്. ഉദ്ഘാടന ചിത്രമായ കെന്‍ ലോച്ചിന്റെ 'ദ ഓള്‍ഡ് ഓക്ക്' കൈയ്യടിയോടെ സ്വീകരിച്ചു. ലോക സിനിമ, ഇന്ത്യന്‍ സിനിമ, ക്ലാസിക്, മലയാളം തുടങ്ങി എട്ട് വിഭാഗങ്ങളിലായി 31 ചിത്രങ്ങളാണ് ആകെ പ്രദര്‍ശിപ്പിക്കുക. ഞായറാഴ്ച 'ദ സെന്റന്‍സ്', 'ഹാങ്ങിങ്ങ് ഗാര്‍ഡന്‍സ്', 'ഫോളോവര്‍', 'ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്', 'മീ ക്യാപ്റ്റന്‍', 'ഓള്‍ ദ സൈലന്‍സ്' എന്നിവ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. വേനല്‍ ചൂടിനെ അതിജീവിച്ചാണ് ആസ്വാദകര്‍ തിയേറ്ററുകളില്‍ നിന്ന് അടുത്ത തിയേറ്ററിലേക്ക് പായുന്നത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം തിയേറ്ററിന് പുറത്തെ കാത്ത് നില്‍പ്പും മനോഹരമാക്കുന്നു. അതിന് ഉദാഹരണമാണ് തിയേറ്ററുകളിലെ തിരക്ക്.

തിങ്കളാഴ്ച മൂന്ന് തിയേറ്ററുകളിലായി 'ഇന്‍ഹെറിട്ടെന്‍സ്', 'ഫാലന്‍ ലീവ്‌സ്', 'ഷെഹ്‌റാസാദ', 'ഒ ബേബി', 'കിട്ട്നാപ്പ്ഡ്', 'വലസായി പറവകള്‍', 'ബി 32 മുതൽ 44 വരെ', 'ഹെസിറ്റേഷന്‍ വൂണ്ട്', 'വിച്ച് കളര്‍', 'ആനന്ദ് മൊണാലിസ വെയ്റ്റ്‌സ് ഫോര്‍ ഡത്ത്', 'ടെറസ്റ്റിയല്‍ വേര്‍സസ്', 'കെര്‍വാള്‍' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.