നെല്ലിപ്പട്ടികുടിയും ഇരുട്ടള കുടിയും വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു

post

ഇടുക്കി ജില്ലയിലെ മറയൂര്‍ നെല്ലിപ്പെട്ടി കുടിയില്‍ സംസ്ഥാന വനിതാ കമ്മീഷൻ സന്ദർശനം നടത്തി. നെല്ലിപ്പെട്ടി കുടിയില്‍ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ലഭ്യമാക്കുന്നതിന് പ്രധാന ബുദ്ധിമുട്ടായി കാണുന്നത് ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതയാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പ്രദേശത്ത് കഴിയുന്ന ഒറ്റപ്പെട്ട സ്ത്രീകള്‍, കിടപ്പുരോഗികളായ വീട്ടമ്മമാര്‍, അവിവാഹിതകള്‍ തുടങ്ങിയവരുമായി വനിതാ കമ്മിഷന്‍ അധ്യക്ഷ, വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവർ സംവദിച്ചു.

ആരോഗ്യപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് മതിയായ വാഹന സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പെട്ടെന്ന് പരിരക്ഷ ലഭ്യമാകുകയുള്ളു. ആശവര്‍ക്കര്‍മാര്‍ തങ്ങളെ വന്നു കണ്ട് കാര്യങ്ങളൊക്കെ അന്വേഷിക്കുന്നുണ്ടെന്ന് കിടപ്പു രോഗികളായ സ്ത്രീകള്‍ പറഞ്ഞു. പക്ഷേ, മരുന്ന് വാങ്ങണമെങ്കില്‍ വാഹനഗതാഗതമില്ലാത്ത അവസ്ഥയില്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്നു. ഇതിനു പരിഹാരം കാണുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ പട്ടികവര്‍ഗ വികസന വകുപ്പുമായി ആലോചിക്കും.

പട്ടികവര്‍ഗ മേഖലയില്‍ ജനങ്ങള്‍ക്കായി ഒട്ടേറെ ക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ട്. ഈ ക്ഷേമ പദ്ധതികളെല്ലാം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ട്രൈബല്‍ പ്രമോട്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്. ട്രൈബല്‍ പ്രമോട്ടര്‍മാരും ആശവര്‍ക്കര്‍മാരും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ക്ഷേമ പദ്ധതികളുടെ ആനുകൂല്യം പൂര്‍ണമായി എത്തുന്നുണ്ടെന്ന് പറയാനാവില്ല. ആവശ്യമായ മരുന്നുകള്‍ മാസത്തില്‍ ഒരിക്കല്‍ ഊരുകളിലെ കിടപ്പു രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കണം. പെട്ടെന്ന് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനുള്ള സംവിധാനം ഒരുക്കുന്നതും ആലോചിക്കും. നെല്ലിപ്പെട്ടി കുടിയില്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിട്ടുള്ള വീടുകള്‍ നല്ല നിലയിലുള്ളതാണ്. ഇവര്‍ കൃഷി ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്നു.

മറയൂര്‍ നെല്ലിപ്പെട്ടി കുടിയിലെ 36-ാം നമ്പര്‍ അംഗന്‍വാടി വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു. കുട്ടികള്‍ക്ക് തൂക്ക കുറവിന്റെ പ്രശ്‌നങ്ങളില്ല. നല്ല രീതിയില്‍ ഇവിടെ മികച്ച വിദ്യാഭ്യാസവും പോഷകാഹാരവും ലഭ്യമാക്കുന്നുണ്ട്. പ്ലസ്ടുവിനു ശേഷം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി കിലോമീറ്ററുകളോളം യാത്ര ചെയ്യുന്നത് ഇവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ സംവിധാനം വനം വകുപ്പും പട്ടികവര്‍ഗ വികസവകുപ്പും സംയുക്തമായി ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

36-ാം നമ്പര്‍ അംഗന്‍വാടിയിലെ കുട്ടികള്‍, അധ്യാപിക ജയറാണി, ഹെല്‍പ്പര്‍ അറുമുഖത്തായി എന്നിവരുമായി കമ്മിഷന്‍ ചെയര്‍പേഴ്‌സണും വനിതാ കമ്മിഷന്‍ അംഗങ്ങളും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കുട്ടികളുടെ പഠനം, പോഷകാഹാരം, ഭാരക്കുറവുണ്ടോ, കുട്ടികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും ആരാണ് തുടങ്ങിയ വിവരങ്ങളാണ് കമ്മിഷന്‍ ചോദിച്ചു മനസിലാക്കിയത്. 12 കുട്ടികളാണ് ഈ അംഗന്‍വാടിയില്‍ പഠിക്കുന്നത്. ഊരു മൂപ്പന്‍ അറുമുഖവുമായും വനിതാ കമ്മിഷന്‍ സംസാരിച്ചു.


ഇരുട്ടള കുടിയും വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു. ലൈഫ് പദ്ധതിയില്‍ നിലവില്‍ ലഭ്യമായിട്ടുള്ള വീടുകളില്‍ ഊരു നിവാസികള്‍ സന്തോഷകരമായാണ് ജീവിക്കുന്നതെന്ന് കമ്മിഷന്‍ വിലയിരുത്തി. ഈ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ വീടുകള്‍ അനുവദിക്കണമെന്ന് ഊരു നിവാസികള്‍ കമ്മിഷനോട് അഭ്യര്‍ഥിച്ചു. ഊരിലെ കുടിവെള്ള ലഭ്യത, കൃഷികള്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സ്ത്രീകളുടെ ആവശ്യകതകള്‍ തുടങ്ങിയവ ഊരു നിവാസികളോട് കമ്മിഷന്‍ ചെയര്‍പേഴ്‌സണും അംഗങ്ങളും ചോദിച്ചറിഞ്ഞു.

പെണ്‍കുട്ടികളുടെ പട്ടിക്കാട് പ്രീമെട്രിക് ഹോസ്റ്റല്‍ സന്ദര്‍ശിച്ച കമ്മിഷന്‍ വിദ്യാര്‍ഥിനികളുടെ സൗകര്യങ്ങള്‍ വിലയിരുത്തി. പോസ്റ്റ് മെട്രിക് വിഭാഗത്തിലെ അഞ്ചു പേര്‍ ഉള്‍പ്പെടെ ആകെ 47 പെണ്‍കുട്ടികളാണ് ഇവിടെ ഉള്ളത്. വാര്‍ഡന്‍ സിന്റോ പി ഐസക്, വാച്ച് വുമണ്‍ കമലാ കാന്തി, കുക്ക് മഞ്ചു എന്നിവര്‍ പ്രീ മെട്രിക് ഹോസ്റ്റലിലെ വിവരങ്ങള്‍ കമ്മിഷനു വിശദീകരിച്ചു നല്‍കി.

ഡിഎഫ്ഒ എം.ജി. വിനോദ് കുമാര്‍, പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എ. നജീം, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.എം. ജോളി, ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ വി.ആര്‍. ശ്രീകുമാര്‍, ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ ഗ്രേഡ് വി.കെ. ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജി.എസ്. പ്രശാന്തി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.കെ. ഷൈന്‍, വാര്‍ഡ് മെമ്പര്‍ കെ. അലി, പട്ടികവര്‍ഗ പ്രമോട്ടര്‍മാരായ എ. പാണ്ഡ്യന്‍, എ. അനിയന്തിരന്‍, ആശ വര്‍ക്കര്‍ എം. കാമാക്ഷി, ട്രൈബൽ സോഷ്യല്‍ വര്‍ക്കര്‍ എ. സുശീല തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.