കുട്ടനാട് പാക്കേജ്: 75 പ്രവൃത്തികള്‍ക്ക് 100 കോടിയുടെ ഭരണാനുമതി

post

രണ്ടാം കുട്ടനാട് പാക്കേജിന് കീഴില്‍ 75 പ്രവൃത്തികൾ‍ക്കായി 100 കോടി രൂപയുടെ ഭരണാനുമതി. പാടശേഖരങ്ങളുടെ നവീകരണത്തിനും പുറം ബണ്ടുകള്‍ ബലപ്പെടുത്തലുകള്‍ അടക്കമുള്ള പ്രവര്‍ത്തികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ബൈപാസ് ചാലുകളിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കി കൃഷിക്ക് സഹായകമാക്കുന്നതിനും തുക വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.


കര്‍ഷകരുടെ ഏറെ നാളായുള്ള ആവശ്യങ്ങളിലൊന്നായിരുന്നു പാടശേഖരങ്ങളുടെയും പുറംബണ്ടുകളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍. ഇതിനു പുറമേ ചാലുകളില്‍ എക്കലും മണ്ണും അടിഞ്ഞു കൂടി നീരൊഴുക്ക് തടസ്സപ്പെട്ടതും കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. ഇതേത്തുടര്‍ന്നാണ് അടിയന്തരമായി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി രണ്ടാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 100 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ 2020 സെപ്റ്റംബര്‍ 17നാണ് 2447.6 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്.