കാസർഗോഡ് ജില്ലയിൽ ക്ഷയരോഗ നിയന്ത്രണം ശക്തമാക്കാൻ കൂടുതൽ പരിപാടികൾ

ടി.ബി എലിമിനേഷന്‍ ബോഡ് യോഗം ചേര്‍ന്നു
കാസർഗോഡ് ജില്ലയില്‍ ക്ഷയരോഗ നിയന്ത്രണം ശക്തമാക്കാന്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ടി.ബി എലിമിനേഷന്‍ ബോഡ് യോഗം തീരുമാനിച്ചു. ക്ഷയരോഗ നിയന്ത്രണത്തിന് കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് എ.ഡി.എം കെ. നവീന്‍ബാബു പറഞ്ഞു. സ്‌കൂളുകളില്‍ എട്ട്, ഒന്‍പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിക്കും. ജില്ലയിലെ മുഴുവന്‍ കിടപ്പുരോഗികളെയും രണ്ട് മാസത്തിനകം ക്ഷയരോഗ പരിശോധനയ്ക്ക് വിധേയരാക്കും. കിടപ്പ് രോഗികളില്‍ ക്ഷയ രോഗ സാധ്യത കൂടുതാലായതിനാലാണ് പരിശോധന നടത്തുന്നത്. ക്യാമ്പയിന്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേരും. തദ്ദേ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്ഷയരോഗ മുക്ത ജില്ലയാകാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ജില്ലയില്‍ കുട്ടികളിലെ ക്ഷയരോഗം കണ്ടെത്തുന്നത് കുറവായതിനാല്‍ പീഡിയാട്രീഷന്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പ്രാദേശിക ചാനലുകളിലൂടെ ക്ഷയരോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യം ചെയ്യും.
നവംബര്‍ വരെ 804 രോഗികള്‍
2023 നവംബര്‍ വരെ 804 ക്ഷയരോഗികളെ കണ്ടെത്തി. അഞ്ഞൂറോളം രോഗികള്‍ നിലവില്‍ ആറ് മാസക്കാലത്തെ ചികിത്സ നടത്തുന്നുണ്ട്. രോഗികളില്‍ 70 ശതമാനം പുരുഷന്‍മാരും 30 ശതമാനം സ്ത്രീകളും ഇതിൽ ഏഴ് ശതമാനം കുട്ടികളും ഉള്‍പ്പെടുന്നു. കോവിഡിന് ശേഷം ക്ഷയരോഗികളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ ടി.ബി ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. നാരായണ പ്രദീപ പറഞ്ഞു. എ.ഡി.എം കെ നവീൻ ബാബുവിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സന്തോഷ്, ഡി.എം.ഒ (ഐ.എസ്.എം) ഡോ.ഷീബ, ഡി.എം.ഒ (ഹോമിയോ) ഡോ. എ.കെ രേഷ്മ എല്‍.എസ്ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.വി സുഭാഷ്, ഡോ. ടി. കാസിം, എന്‍.പി പ്രശാന്ത്, എ.എല്‍, ദീപക് കെ.ആര്‍, ജി.എം.സി കാസരകോട് സൂപ്രണ്ട് ഡോ. പ്രവീണ്‍ ആര്‍, ഡോ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് എസ്.രജനീകാന്ത് എന്നിവര്‍ പങ്കെടുത്തു.