മാരാരി ബീച്ച് ഫെസ്റ്റിന് തുടക്കം

ആലപ്പുഴ: വിനോദ സഞ്ചാര - ഫിഷറീസ് മേഖലകളാണ് കേരളത്തിൻ്റെ വികസത്തിന് ഊർജം പകരാൻ പോകുന്നതെന്നും അതുകൊണ്ടാണ് മാരാരി ബീച്ച് ഫെസ്റ്റ് പോലുള്ള പരിപാടികളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നതെന്നും ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മാരാരി ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മാരാരി ബീച്ച് ഫെസ്റ്റ്,ആലപ്പുഴ ബീച്ച് ഫെസ്റ്റ്, അമ്പലപ്പുഴ ഫെസ്റ്റ്, ചെങ്ങനൂർ പെരുമ ഇങ്ങനെ കേരളത്തിലുടനീളം നിരവധി പരിപാടികളാണ് നടത്തുന്നത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ ലക്ഷക്കണക്കിനാളുകൾ പങ്കെടുത്തു. അതോടൊപ്പം 4500 കലാകാരന്മാരുടെ നേതൃത്വത്തിൽ 450 ഓളം കലാപരിപാടികളും അരങ്ങേറി. ഇതിലൂടെ 4500 കലാകാരന്മാർക്കും ഒരു വരുമാനം മാർഗ്ഗം കണ്ടെത്താൻ കഴിഞ്ഞു.
സാംസ്കാരിക വിനോദ സഞ്ചാരത്തിനുള്ള സാധ്യതകൾ പരിശോധിച്ച് 500 ഓളം സാംസ്കാരിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രവിവർമ്മ സ്മാരകം, കുഞ്ചൻ നമ്പ്യാർ സ്മാരകം, വയലാർ സ്മാരകം,തകഴി സ്മാരകം എന്നീ വിടങ്ങളിൽ വർഷത്തിലൊരിക്കൽ മാത്രം ചേർന്ന് പൊതുയോഗങ്ങൾ നടത്തിയാൽ മാത്രം പോരാ. ഇവിടേക്ക് ജനങ്ങളെ ദിവസവും എത്തിക്കണം. സാംസ്കാരിക ടൂറിസത്തിലൂടെ ഇവിടെ കുട്ടികൾക്ക് നേരിട്ട് എത്തി പഠിക്കാനുള്ള അവസരം കൂടി ലഭിക്കും.
ആയൂർവദ മേഖലയിൽ ഹെൽത്ത് ടൂറിസത്തിന് വലിയ പ്രോത്സാഹനം നൽകുന്നുണ്ട്. കേരളത്തിലെ പ്രധാന ആരാധനാലയങ്ങളെ കോർത്തിണക്കി കൊണ്ട് തീർത്ഥാടക ടൂറിസവും,കേരളത്തിൻ്റെ കടൽത്തീരങ്ങൾ കേന്ദ്രീകരിച്ചുള്ള ബീച്ച് ടൂറിസം, മലയോര ടൂറിസം എന്നിവയെ സമന്വയിപ്പിച്ച് മികച്ച വിനോദ സഞ്ചാര പദ്ധതികൾആവിഷ്കരിച്ച് നടപ്പിലാക്കും . മാരാരിക്കുളം വടക്ക് പഞ്ചായത്തും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് മാരാരി ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്