സംസ്ഥാനത്തിന്റേത് മികച്ച ധനകാര്യ മാനേജ്‌മെന്റ് : മുഖ്യമന്ത്രി

post

കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് മികച്ചതാണെന്നും തടസങ്ങളില്ലാത്ത രീതിയിൽ സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയുന്നതിന്റെ കാരണമിതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചിറയിൻകീഴ് നിയോജക മണ്ഡലം നവകേരള സദസ്സ് തോന്നക്കൽ ലൈഫ് സയൻസ് പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016 ന് ശേഷം ആഭ്യന്തര വളർച്ച നിരക്ക് എട്ടു ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. തനത് വരുമാനം 2016 ൽ ഉള്ളതിനേക്കാൾ 41 ശതമാനം വർധിച്ചു. എന്നാൽ സുഗമമായ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിന്റെ വരുമാനത്തോടൊപ്പം കേന്ദ്ര ഗവൺമെന്റിൽ നിന്നുള്ള നികുതി വിഹിതവും അർഹമായ ഗ്രാന്റുകളും ലഭിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിയിലൂടെ 83,000 കോടി രൂപയുടെ പദ്ധതികൾ സർക്കാർ പ്രാവർത്തികമാക്കുകയാണ്. എന്നാൽ ഇത് പൊതുകടത്തിൽ ഉൾപ്പെടുത്തിയത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറച്ചു. പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി അതിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെ കടം വീട്ടുക എന്ന രീതിയാണ് സ്വീകരിച്ചു വരുന്നത്. കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അധികാരം വെട്ടിക്കുറക്കുന്നത് വിവിധ വികസന പദ്ധതികളെ പ്രതികൂലമായി ബാധിക്കും.


ഈ പ്രതിസന്ധികളിലും ജനക്ഷേമ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം ഇന്ന് കേരളമാണ്. അതിദാരിദ്ര്യ നിർമാർജനത്തിലൂടെ 2025 നവംബർ ഒന്നോടെ ഒരാളോ ഒരു കുടുംബമോ അതിദരിദ്രരായി കേരളത്തിലുണ്ടാകില്ല. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ജനക്ഷേമകരമായ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്നും കേരളത്തിന്റെ മുഴുവൻ ജനസമൂഹവും അതിനായി അണിനിരക്കുമെന്ന സന്ദേശമാണ് നവകേരള സദസ്സ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിപാടിയിൽ മന്ത്രിമാരായ വി ശിവൻകുട്ടി, എം ബി രാജേഷ്, പി പ്രസാദ് എന്നിവർ സംസാരിച്ചു. വി ശശി എം എൽ എ അധ്യക്ഷനായി. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ ചിഞ്ചുറാണി, കെ രാധാകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ആർ. ബിന്ദു, ആന്റണി രാജു, വീണാ ജോർജ്, സജി ചെറിയാൻ, കെ രാജൻ, പി രാജീവ്, വി എൻ വാസവൻ, റോഷി അഗസ്റ്റിൻ, വി അബ്ദുറഹിമാൻ,കെ. കൃഷ്ണൻകുട്ടി, ജി.ആർ. അനിൽ, പി എ മുഹമ്മദ് റിയാസ് എന്നിവരും സന്നിഹിതരായിരുന്നു.